തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാനശല്യം അതിരൂക്ഷം. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയുമാണ് നാശം വിതയ്‌ക്കുന്നത്. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ആക്രമിച്ചത്. കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന പശു ഗുരുതരാവസ്‌ഥയിലാണ്.
ആനയെ ഓടിക്കാൻ വാച്ചർമാർ തീയിട്ടെന്ന് നാട്ടുകാർ ആരോപിച്ചു. വിരണ്ടോടുന്നതിനിടെയാണ് ആന പശുവിനെ ആക്രമിച്ചത്. പശുവിനെ മേയ്‌ക്കുകയായിരുന്ന സരസമ്മ ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. ആന വരുന്നത് കണ്ട് സരസമ്മ ഓടിമാറുകയായിരുന്നു. അതേസമയം, പരാതിപ്പെട്ടിട്ടും ചിന്നക്കനാലിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർ എത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ഇടുക്കിയിൽ നിന്ന് കാട്ടാന അക്രമണങ്ങളുടെ തുടർക്കഥകളാണ് ദിവസവും പുറത്തുവരുന്നത്. ഇന്നലെയും ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം ഉണ്ടായിരുന്നു. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഒരു ഷെഡിന് നേരെയായിരുന്നു ആക്രമണം. ഈ സമയത്ത് ഷെഡിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ല. അതേസമയം, ദേവികുളത്തെ ജനവാസ മേഖലയ്‌ക്ക് സമീപം തുടരുന്ന പടയപ്പയെ ആർആർടി സംഘം നിരീക്ഷിക്കുകയാണ്.
Most Read| എഎപിക്ക് വീണ്ടും കുരുക്ക്; സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണം