കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി. പ്രതികളിൽ ആർക്കും വധശിക്ഷയില്ല. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ് വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ചു. നേരത്തെ ഇവർക്ക് ജീവപര്യന്തം തടവാണ് വിധിച്ചിരുന്നത്. ഈ പ്രതികൾക്ക് 20 വർഷം കൂടാതെ പരോളോ ശിക്ഷയിളവോ ഉണ്ടാവില്ലെന്നും ഹൈക്കോടതി അറിയിച്ചു.
പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ കെകെ കൃഷ്‌ണനും ജ്യോതി ബാബുവിനും ജീവപര്യന്തമാണ് ശിക്ഷ. ടിപിയുടെ ഭാര്യ കെകെ രമക്ക് 7.5 ലക്ഷം രൂപയും മകന് അഞ്ചുലക്ഷം രൂപയും നഷ്‌ടപരിഹാരം നൽകണമെന്നും ഹൈക്കോടതി വിധിച്ചു. കേസിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള പ്രതികളും ഏഴാം പ്രതിയുമായ എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടികെ രജീഷ്, കെകെ മുഹമ്മദ് ഷാഫി, കെ ഷിനോജ്, എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.
എസ് സിജിത്ത്, കെസി രാമചന്ദ്രൻ, കെകെ കൃഷ്‌ണൻ, ട്രൗസർ മനോജൻ, ജ്യോതി ബാബു, വാഴപ്പടച്ചി റഫീഖ്, ലംബു പ്രദീപൻ എന്നവരാണ് യഥാക്രമം 6,8,10,11,12,18,31 പ്രതികൾ. 13ആം പ്രതിയും സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന പികെ കുഞ്ഞനന്തൻ ജയിലിൽ ആയിരിക്കെ 2020ൽ മരിച്ചിരുന്നു. 36 പ്രതികൾ ഉണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പടെ 24 പേരെ വിട്ടയച്ചു. കെകെ കൃഷ്‌ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെവിട്ട വിചാരണക്കോടതി നടപടി റദ്ദാക്കിയാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.
Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കി അഹദ് അയാൻ