കൊച്ചി: കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 30 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരേയാണ് പെരുമ്പാവൂർ പോലീസ് കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെ മർദ്ദിച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറയുന്നു.
കഴിഞ്ഞ ദിവസം നവകേരള യാത്രക്കെതിരായ പ്രതിഷേധത്തിനിടെ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തു വെച്ചാണ് ഒരു സംഘമാളുകൾ എംഎൽഎയെ കയ്യേറ്റം ചെയ്യുകയും ഒപ്പമുണ്ടായിരുന്ന ഡ്രൈവറെ മർദ്ദിക്കുകയും ചെയ്‌തത്. എൽദോസ് കുന്നപ്പിള്ളിയും ഡ്രൈവർ അഭിജിത്തും ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
എംഎൽഎയുടെ ഡ്രൈവറുടെ മുഖത്ത് അടിച്ചെന്നും ആരോപണമുണ്ട്. നവകേരള സദസിന്റെ ഭാഗമായി പെരുമ്പാവൂരിൽ എത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു നേരെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ ഡിവൈഎഫ്‌ഐക്കാർ പോലീസിന്റെ സാന്നിധ്യത്തിൽ മർദ്ദിച്ചിരുന്നു.
അതേസമയം, പെരുമ്പാവൂരിൽ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ടാലറിയാവുന്ന നാല് പേർക്കെതിരേയാണ് കുറുപ്പംപടി പോലീസ് കേസെടുത്തിരിക്കുന്നത്.
Most Read| ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; വിധി ഇന്ന്- കേന്ദ്ര സർക്കാരിന് നിർണായകം