ശ്രീനഗർ: ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികളിൽ സുപ്രീം കോടതി നിർണായക വിധി ഇന്ന്. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് രാവിലെ പത്തരയ്‌ക്ക് വിധി പറയും. ഭരണഘടനയുടെ 370ആം അനുച്ഛേദം ഭേദഗതി ചെയ്‌തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌തുള്ള പൊതുതാൽപര്യ ഹരജികളിലാണ് വിധി പ്രസ്‌താവം നടക്കുക.
ജമ്മു കശ്‌മീരിലെ രാഷ്‌ട്രീയ നേതാക്കളുടേത് അടക്കം 23 ഹരജികളാണ് കോടതിയിൽ ഉള്ളത്. ഭരണഘടനയുടെ 370ആം വകുപ്പ് അസാധുവാക്കുകയും ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുകയും ചെയ്‌തതിനെതിരെ നാഷണൽ കോൺഫറൻസും ഹരജി നൽകിയിരുന്നു. 2020ൽ സമർപ്പിക്കപ്പെട്ട ഹരജികളിൽ ഈ വർഷം ഓഗസ്‌റ്റ് രണ്ടുമുതൽ 16 വരെ വാദം കേട്ട സുപ്രീം കോടതി കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.
വിധി കേന്ദ്ര സർക്കാരിന് ഏറെ നിർണായകമാണ്. 2019 ഓഗസ്‌റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കികൊണ്ട് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന നടപടികളിലൂടെ സംസ്‌ഥാനത്തെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും വെട്ടിക്കുറച്ച്, രാഷ്‌ട്രീയ നേതാക്കളെയടക്കം കരുതൽ തടങ്കലിൽ ആക്കിയായിരുന്നു കേന്ദ്ര സർക്കാരിന്റെ നടപടി.
Most Read| സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ; ജനപ്രീതി കൂടുന്നതായി റിപ്പോർട്