ന്യൂഡെൽഹി: ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കിയതിനെതിരായ ഹരജികളിൽ കേന്ദ്ര സർക്കാരിന്റെ നടപടി ശരിവെച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന കോടതിയുടെ നിരീക്ഷണം നിലപാടിലുള്ള അംഗീകാരമായാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിലയിരുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാർലമെന്റ് നടപടിയെ കോടതി ശരിവെച്ചിരിക്കുകയാണ്. കൂടുതൽ ശക്‌തമായ ഇന്ത്യ നിർമിക്കാൻ പ്രതീക്ഷ നൽകുന്ന വിധിയാണിത്. ഇന്ത്യക്കാരുടെ ഐക്യത്തിന്റെ സത്തയെ വിധി ഉയർത്തിപ്പിടിക്കുന്നുവെന്നും പ്രധാനമന്ത്രി സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
‘370ആം വകുപ്പ് റദ്ദാക്കിയതിനെ കുറിച്ചുള്ള ഇന്നത്തെ സുപ്രീം കോടതി വിധി ചരിത്രപരവും, 2019 ഓഗസ്‌റ്റ് അഞ്ചിന് പാർലമെന്റ് എടുത്ത തീരുമാനത്തെ ഭരണഘടനാപരമായി ഉയർത്തിപ്പിടിക്കുന്നതുമാണ്. ജമ്മു, കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലെ നമ്മുടെ സഹോദരീ-സഹോദരൻമാർക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമാണിത്’- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള രാഷ്‌ട്രപതിയുടെ വിജ്‌ഞാപനം സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ഇന്ത്യയുടെ ഭാഗമായതോടെ കശ്‌മീരിന് പ്രത്യേക പരമാധികാരം ഇല്ലാതായെന്നും രാജ്യത്തെ എല്ലാ നിയമങ്ങളും കശ്‌മീരിനും ബാധകമാണെന്നും കോടതി പറഞ്ഞു. നിയമസഭ പിരിച്ചുവിട്ടതിലും രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയതിലും ഇടപെടാനാകില്ലെന്നും കോടതി വ്യക്‌തമാക്കി.
ഭരണഘടനയുടെ 370ആം അനുച്ഛേദം ഭേദഗതി ചെയ്‌തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌തുള്ള പൊതുതാൽപര്യ ഹരജികളിലാണ് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ഭരണഘടനയുടെ 370ആം അനുച്ഛേദനം താൽക്കാലികം ആയിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ളി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായെന്ന് നിരീക്ഷിച്ച കോടതി, ജമ്മു കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൂണ്ടിക്കാട്ടി.
Related News| ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ചു സുപ്രീം കോടതി; കേന്ദ്രത്തിന് ആശ്വാസം