ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികളിൽ കേന്ദ്ര സർക്കാരിന് ആശ്വാസ വിധി. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള രാഷ്‌ട്രപതിയുടെ വിജ്‌ഞാപനം സുപ്രീം കോടതി ശരിവെച്ചു. നിയമസഭ പിരിച്ചുവിട്ടതിലും രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയതിലും ഇടപെടാനാകില്ലെന്ന് കോടതി വ്യക്‌തമാക്കി.
ഭരണഘടനയുടെ 370ആം അനുച്ഛേദം ഭേദഗതി ചെയ്‌തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌തുള്ള പൊതുതാൽപര്യ ഹരജികളിലാണ് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ഭരണഘടനയുടെ 370ആം അനുച്ഛേദനം താൽക്കാലികം ആയിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ളി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായെന്ന് നിരീക്ഷിച്ച കോടതി, ജമ്മു കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൂണ്ടിക്കാട്ടി.
ഹരജികളിൽ മൂന്ന് യോജിച്ച വിധികളായിരുന്നു സുപ്രീം കോടതിയുടേത്. ജമ്മു കശ്‌മീരിനെ രണ്ടാക്കിയ നടപടിയും, ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ നടപടിയും കോടതി ശരിവെച്ചു. സംസ്‌ഥാനത്തിന്റെ ഒരുവിഭാഗം കേന്ദ്ര ഭരണ പ്രദേശമാക്കാൻ ആർട്ടിക്കിൾ 3 അനുവാദം നൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എത്രയും പെട്ടെന്ന് ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കണമെന്നും 2024 സെപ്‌തംബറിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദ്ദേശം നൽകി.
370(3) പ്രകാരം 370ആം വകുപ്പ് റദ്ദാക്കാൻ രാഷ്‌ട്രപതിക്ക് അധികാരമുണ്ട്. ഇതിനെതിരെ തീരുമാനമെടുക്കാൻ സുപ്രീം കോടതിക്കാവില്ല. 370(3) കൊണ്ടുവന്നത് ഏകീകരണത്തിനാണ്. ശിഥിലീകരണത്തിനല്ലെന്നും കോടതി വ്യക്‌തമാക്കി. 2019 ഓഗസ്‌റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കികൊണ്ട് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്.
കൂടാതെ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നടപടികളിലൂടെ സംസ്‌ഥാനത്തെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും വെട്ടിക്കുറച്ച്, രാഷ്‌ട്രീയ നേതാക്കളെയടക്കം കരുതൽ തടങ്കലിൽ ആക്കിയായിരുന്നു കേന്ദ്ര സർക്കാരിന്റെ നടപടി. 370ആം വകുപ്പ് പ്രകാരം ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്നതും ജമ്മു-കശ്‌മീർ, ലഡാക്ക് മേഖലകളിലെ സ്‌ഥിര താമസക്കാർക്ക് 35എ വകുപ്പ് പ്രകാരം പ്രത്യേക അവകാശം നൽകുന്നതും റദ്ദാക്കിയത്.
ഒക്‌ടോബർ 31ന് ജമ്മു-കശ്‌മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപപ്പെട്ടു. ജമ്മു-കശ്‌മീരിൽ അധികാര പദവി ഗവർണറിൽ നിന്ന് ലഫ്. ഗവർണറിലേക്ക് മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലുമായി.
ജമ്മു കശ്‌മീരിലെ രാഷ്‌ട്രീയ നേതാക്കളുടേത് അടക്കം 23 ഹരജികളാണ് കോടതി പരിഗണിച്ചത്. ഭരണഘടനയുടെ 370ആം വകുപ്പ് അസാധുവാക്കുകയും ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുകയും ചെയ്‌തതിനെതിരെ നാഷണൽ കോൺഫറൻസും ഹരജി നൽകിയിരുന്നു. ജസ്‌റ്റിസുമാരായ സഞ്‌ജയ് കിഷൻ കൗൾ, സഞ്‌ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ.
Most Read| സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ; ജനപ്രീതി കൂടുന്നതായി റിപ്പോർട്