ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് സുപ്രീം കോടതിയുടെ വിമർശനം. വിചാരണ നീണ്ടു പോകുന്നതിന്റെ പേരിൽ ഒരാളെ അനിശ്‌ചിത കാലത്തേക്ക് തടവിൽ വെക്കാൻ അനുവദിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ഇതോടെ, മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിലുള്ള പെർണോഡ് റിക്കാർഡ് ഇന്ത്യ റീജണൽ മാനേജർ ബിനോയ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചു.
13 മാസമായി തടവിൽ കഴിയുകയാണെന്നും വിചാരണാ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നുമുള്ള വാദം കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂലൈയിൽ ജാമ്യം നിഷേധിച്ച ഡെൽഹി ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനും സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്. ബിനോയ് ബാബുവിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ, ഇയാൾക്കെതിരായ ഇഡിയുടെയും സിബിഐയുടെയും ആരോപണങ്ങളിൽ വൈരുധ്യമുണ്ടെന്ന് ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന നിരീക്ഷിച്ചു.
ഇതോടെ, ഒരാളെ അനന്തമായി തടവിൽ വെക്കാൻ കഴിയില്ലെന്ന് കോടതി വ്യക്‌തമാക്കി. പെർണോഡ് റിക്കാർഡ് ഇന്ത്യയിൽ ഒരു ജൂനിയർ ഉദ്യോഗസ്‌ഥനായ ബിനോയിക്ക് കമ്പനിയുടെ നയപരമായ കാര്യങ്ങളിൽ ഒരുത്തരവാദിത്തവും ഇല്ലെന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ വാദിച്ചു. എന്നാൽ, ബിനോയ് ബാബുവിനെ കേസിൽ വെറുമൊരു കാഴ്‌ചക്കാരന്റെ സ്‌ഥാനത്ത് നിർത്താനാകില്ലെന്നായിരുന്നു ജാമ്യാപേക്ഷയെ എതിർത്തു ഡെൽഹി ഹൈക്കോടതിയിൽ ഇഡി വാദിച്ചത്.
ആംആദ്‌മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ മാനേജരായിരുന്ന വിജയ് നായരുടെ നിർദ്ദേശപ്രകാരം ലൈസൻസ് നൽകുന്നതിൽ ബിനോയ് ബാബു ഇടപെട്ടിട്ടുണ്ടെന്നും ഇഡി വാദിച്ചു. എന്നാൽ, മദ്യനയം നിലവിൽ വന്നതിന് ശേഷം മാത്രമാണ് ബിനോയ്, വിജയ് നായരുമായി കൂടിക്കാഴ്‌ച നടത്തിയതെന്നാണ് ഹരീഷ് സാൽവേ സുപ്രീം കോടതിയിൽ വാദിച്ചത്. മൊത്തക്കച്ചവടക്കാർക്കും വിതരണക്കാർക്കുമാണ് മദ്യനയവുമായി ബന്ധമുള്ളത്. ഉൽപ്പാദകർക്ക് ഇതിൽ പങ്കില്ലെന്നുമായിരുന്നു സാൽവേയുടെ വാദം.
എന്നാൽ, ബിനോയ് ഒരു ജൂനിയർ ഉദ്യോഗസ്‌ഥൻ മാത്രമല്ലെന്ന് ജസ്‌റ്റിസ് സഞ്‌ജയ് ഖന്ന ചൂണ്ടിക്കാട്ടി. കമ്പനിയുടെ ബോർഡിൽ റീജിണൽ മാനേജർ മാത്രമാണെന്നായിരുന്നു സാൽവേയുടെ മറുപടി. മദ്യനയം നിലവിൽ വന്നതിന് ശേഷമാണോ ബിനോയിയും വിജയ് നായരും കൂടിക്കണ്ടതെന്ന കാര്യം ശരിയാണോയെന്ന് ജസ്‌റ്റിസ് ഖന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവിനോട് ചോദിച്ചു. ശരിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അങ്ങനെയെങ്കിൽ മദ്യനയ രൂപീകരണത്തിൽ ബിനോയിക്ക് പങ്കില്ലെന്ന് ജസ്‌റ്റിസ് ഖന്ന വ്യക്‌തമാക്കി. എന്നാൽ, മദ്യനയവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ബിനോയ് കൈവശം വെച്ചിരുന്നതായി എഎസ്‌ജി ചൂണ്ടിക്കാട്ടി. വീണ്ടും വാദം തുടരാൻ മുതിർന്നപ്പോഴാണ് ഒരാളെ വിചാരണ നടത്താതെ അനിശ്‌ചിത കാലം തടവിൽ പാർപ്പിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്‌തമാക്കിയത്.
Most Read| മുടിക്ക് ഇത്രേം നീളമോ! ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി