ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപ്പബ്‌ളിക് ദിനത്തിൽ നടത്തുന്ന ട്രാക്‌ടർ റാലിക്ക് ഡെൽഹി പോലീസ് അനുമതി നൽകി. സമരം ചെയ്യുന്നവർക്ക് ഡെൽഹിയിൽ പ്രവേശിക്കാമെന്നും എന്നാൽ, റിപ്പബ്‌ളിക് പരേഡിന് ഒരുതരത്തിലുള്ള തടസങ്ങളും സൃഷ്‌ടിക്കരുതെന്നും പോലീസ് നിർദ്ദേശിച്ചു. രാജ്‌പഥിൽ നടക്കുന്ന പരേഡ് അവസാനിച്ചതിന് ശേഷം മാത്രമേ ട്രാക്‌ടർ റാലി നടത്താൻ പാടുള്ളുവെന്നും നിർദ്ദേശമുണ്ട്.
റാലിയുടെ റൂട്ട് മാപ്പ് കർഷകർ പോലീസിന് സമർപ്പിച്ചിരുന്നു. പോലീസും കർഷക സംഘടനാ നേതാക്കളും തമ്മിൽ ചർച്ചയും നടത്തിയിരുന്നു. റാലി സമാധാനപരമായിരിക്കുമെന്ന് കർഷകർ ഉറപ്പ് നൽകിയിട്ടുണ്ട്. ഡെൽഹിയിലെ അതിർത്തികളിൽ ആയിരിക്കും സമരമെന്നും പ്രതിഷേധകർ വ്യക്‌തമാക്കി.
ഡെൽഹി അതിർത്തിക്ക് പുറത്ത് പ്രതിഷേധം തുടരുന്ന കർഷകർക്ക് നഗരത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയതായി പോലീസ് അറിയിച്ചു. രാജ്യതലസ്‌ഥാനത്തിന്റെ ഏതാനും കിലോമീറ്ററുകൾ മാത്രം പ്രവേശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. എത്ര ട്രാക്‌ടറുകൾ റാലിയിൽ അണിനിരക്കും എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. രാവിലെ 11.30ഓടെ റിപ്പബ്‌ളിക് ദിന പരിപാടികൾ അവസാനിക്കും. ഇതിന് ശേഷം മാത്രമേ കർഷകരുടെ റാലി ആരംഭിക്കാൻ പാടുള്ളൂ.
ട്രാക്‌ടർ റാലിയോട് അനുബന്ധിച്ച് ശക്‌തമായ പോലീസ് സന്നാഹമാണ് ഒരുക്കുന്നത്. റിപ്പബ്‌ളിക് ദിനാഘോഷത്തിന് സുരക്ഷ ഒരുക്കുന്ന പോലീസുകാർ തന്നെയാണ് ട്രാക്‌ടർ റാലിക്കും സുരക്ഷ ഒരുക്കേണ്ടത്. അതിനാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രണ്ട് പരിപാടികൾക്കും തയാറാകണമെന്ന് പോലീസിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: സോളാർ കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടി; എ വിജയരാഘവൻ