തിരുവനന്തപുരം: സോളാർ പീഡന കേസിൽ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐക്ക് വിട്ടതെന്ന് എൽഡിഎഫ് കൺവീനറും സിപിഎം സംസ്‌ഥാന സെക്രട്ടറിയുമായ എ വിജയരാഘവൻ. കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടിയാണെന്നും രാഷ്‌ട്രീയ നീക്കം എന്ന നിലയിൽ ഇതിനെ കാണേണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പരാതിക്കാരി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാർ സോളാർ പീഡന കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചത്. നീതി ഉറപ്പാക്കുന്നതിനുള്ള സ്വാഭാവിക നടപടി എന്ന നിലയിലാണ് ഇത്. അതിനെ മറ്റൊരു രീതിയിലും കാണേണ്ടതില്ല. മറ്റു പല കേസുകളിലും സിബിഐ അന്വേഷണം എന്ന ആവശ്യം ഉയർന്നുവന്നപ്പോൾ ഇത്തരം നിലപാട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമം അതിന്റെ വഴിക്ക് എന്ന നിലപാടാണ് ഇക്കാര്യത്തിലും സർക്കാർ സ്വീകരിച്ചിട്ടുള്ളത്. നിയമാനുസൃതമായാണ് സർക്കാർ നടപടികൾ മുന്നോട്ടുകൊണ്ടുപോയത്. അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും തെളിവ് ശേഖരിക്കുകയും അതിന്റെ അടിസ്‌ഥാനത്തിൽ കേസെടുക്കുകയും ചെയ്‌തതാണ്. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടിയും , വിജയരാഘവൻ വ്യക്‌തമാക്കി.
Read also: 6 ദിവസംകൊണ്ട് 10 ലക്ഷം പേർക്ക് വാക്‌സിൻ; യുഎസിനെ മറികടന്ന് ഇന്ത്യ