ന്യൂഡെൽഹി: 6 ദിവസം കൊണ്ട് ഇന്ത്യയിൽ 10 ലക്ഷം പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചെന്ന് കേന്ദ്രം. വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ വാക്‌സിൻ എടുത്തവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുത്തവരുടെ എണ്ണം 16 ലക്ഷമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്‌ച പുറത്തുവിട്ട കണക്കുകൾ പറയുന്നു. പത്ത് ലക്ഷം പേർക്ക് കുത്തിവെപ്പ് എടുക്കാൻ യുകെ 18 ദിവസമാണെടുത്തത്. യുഎസ് 10 ദിവസവുമെടുത്തു. എന്നാൽ 6 ദിവസംകൊണ്ടാണ് ഇന്ത്യയിൽ 10 ലക്ഷം പേർ കുത്തിവെപ്പ് സ്വീകരിച്ചത്.
ജനുവരി 24 രാവിലെ 8 മണി വരെ 15,82,201 പേർ കോവിഡ് വാക്‌സിൻ കുത്തിവെപ്പ് സ്വീകരിച്ചു. 24 മണിക്കൂറിനുള്ളിൽ 3,512 സെഷനുകളിലായി 2 ലക്ഷത്തോളം 1,91,609 ആളുകൾക്ക് വാക്‌സിനേഷൻ നൽകി. ഇതുവരെ 27,920 സെഷനുകൾ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
‘വാക്‌സിൻ മൈത്രി’ സംരംഭത്തിന്റെ ഭാഗമായി ഇന്ത്യ മറ്റു രാജ്യങ്ങളിലേക്ക് കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇതുവരെ 92 രാജ്യങ്ങൾ കോവിഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ട രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്യപ്പെട്ട മൂന്നാമത്തെ രാജ്യവും ഇന്ത്യയാണ്.
Read also: റിപ്പബ്‌ളിക് ദിനം; ഗതാഗത നിർദ്ദേശങ്ങളുമായി ഡെൽഹി പോലീസ്