കോഴിക്കോട്: നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി പ്രവൃത്തി നടക്കുന്നതിനാൽ വെള്ളിയാഴ്‌ച മുതൽ രാമനാട്ടുകരയിൽ ഗതാഗത നിയന്ത്രണം. നഗരത്തിൽ പടിഞ്ഞാറു ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് എയർപോർട്ട് റോഡിലേക്ക് വെള്ളിയാഴ്‌ച മുതൽ പ്രവേശനം ഉണ്ടാകില്ല. നഗര സൗന്ദര്യവൽക്കരണ പദ്ധതിയിൽ അഴുക്കുചാൽ നിർമാണം എയർപോർട്ട് റോഡിലെത്തിയ സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇതിന്റെ ഭാഗമായി ബുധനാഴ്‌ച വൈകുന്നേരം വാഹനങ്ങൾ യൂണിവേഴ്‌സിറ്റി റോഡ് വഴി തിരിച്ചുവിട്ട് ട്രയൽറൺ നടത്തിയിരുന്നു. എയർപോർട്ട് റോഡിൽ പാരഡൈസ് ജങ്‌ഷനിൽ നോ-എൻട്രി ബോർഡ് സ്‌ഥാപിച്ചായിരുന്നു ട്രയൽറൺ.
മലപ്പുറം, പാലക്കാട്, മഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് എയർ പോർട്ട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എയർപോർട്ട് റോഡിൽ പ്രവേശിക്കുന്നതിന് പകരം പാരഡൈസ് ജങ്‌ഷനിൽ നിന്ന് യൂണിവേഴ്‌സിറ്റി റോഡിലൂടെ പോവണം.
നിസരി ജങ്‌ഷനിൽ നിന്ന് ഫ്രീ ലെഫ്റ്റ് കയറി സർവീസ് റോഡിലൂടെ സഞ്ചരിച്ച് രാമനാട്ടുകര മേൽപ്പാലത്തിന് അടിയിലെത്തണം. ഇവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ എയർപോർട്ട് ഭാഗത്തേക്കുള്ള റോഡിലെത്താം.
എയർ പോർട്ട് ഭാഗത്തു നിന്ന് രാമനാട്ടുകരയിലേക്ക് വരേണ്ട വാഹനങ്ങൾക്ക് സാധാരണപോലെ എയർപോർട്ട് റോഡിലേക്ക് പ്രവേശിക്കാവുന്നതാണ്. ചെറിയ വാഹനങ്ങൾ സമാന്തര റോഡുകൾ ഉപയോഗപ്പെടുത്തി ബൈപ്പാസിലേക്ക് പ്രവേശിക്കണം.
ബൈപ്പാസ് റോഡിൽ നിന്ന് മുനിസിപ്പാലിറ്റി ഓഫീസിനു മുന്നിലേക്കുള്ള റോഡിലേക്ക് പ്രവേശനം അനുവദിക്കില്ല. ഇവിടെയും നോ-എൻട്രി ബോർഡ് വെച്ച് വാഹനങ്ങളെ ബൈപ്പാസ് റോഡ് വഴി തിരിച്ചുവിടും.
രാമനാട്ടുകര നഗരസഭാ അധ്യക്ഷ ബുഷ്‌റാ റഫീഖ്, വൈസ് ചെയർമാൻ കെ സുരേഷ്, സ്‌ഥിരം സമിതി ചെയർമാൻമാർ, കൗൺസിലർമാർ, ട്രാഫിക് അസി. കമ്മീഷണർ ടി ജയകുമാർ, ട്രാഫിക് സിഐ എജെ ജോൺസൺ, രാമനാട്ടുകര എയ്‌ഡ് പോലീസ് എസ്ഐ സികെ അരവിന്ദൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ട്രയൽ റൺ.
Malabar News: നിയമസഭാ തിരഞ്ഞെടുപ്പ്; അട്ടപ്പാടിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി







































