കൊല്ലം: ശാസ്‌താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ അച്‌ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. മലീത്തറ ഉന്നതിയിൽ രാമകൃഷ്‌ണന്റെ മകൻ സന്തോഷ് (35) ആണ് മരിച്ചത്. തലയ്‌ക്ക് അടിയേറ്റാണ് മരണം. പിതാവിനെയും സഹോദരനെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
സന്തോഷ് സ്‌ഥിരം മരുന്നുകഴിക്കുന്ന ആളാണ്. ഉപദ്രവകാരിയുമാണ്. സന്തോഷിന്റെ ആക്രമണം സഹിക്കവയ്യാതെ രാത്രിയിൽ കമ്പിവടി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്‌ഛൻ രാമകൃഷ്‌ണൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവസമയത്ത് രാമകൃഷ്‌ണനും മൂത്ത മകൻ സനലും (36) സന്തോഷും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷം പിതാവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. പലവട്ടം സന്തോഷിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഉപദ്രവം തുടർന്ന്.
പിന്നാലെ പിതാവും സഹോദരനും ചേർന്ന് സന്തോഷിനെ ആറ്റിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു. ബഹളം അടങ്ങാതായപ്പോൾ കണ്ണിൽ മുളകുപൊടി ഇടുകയും തലയ്‌ക്ക് അടിക്കുകയും ചെയ്‌തു. മൂന്നാമത്തെ അടിയിലാണ് സന്തോഷിന്റെ തല പൊട്ടി ചോര വന്നത്. എന്നാൽ, വിവരം പ്രതികളെ മറ്റാരെയും അറിയിച്ചില്ല. രാവിലെയാണ് മരണവിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു.
Most Read| ഇറാനിൽ പ്രക്ഷോഭം കുറയുന്നു; ഉടൻ ആക്രമണമില്ലെന്ന സൂചന നൽകി ട്രംപ്




































