വാഷിങ്ടൻ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള വെടിനിർത്തലിന് യുഎസ് ഇടപെട്ടെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പരസ്‌പരം വെടിയുതിർക്കുന്നവരോട് തന്റെ ഭരണകൂടത്തിന് വ്യാപാരം സാധ്യമല്ലെന്ന് ഇരു രാജ്യങ്ങളോടും പറഞ്ഞതായി ട്രംപ് വ്യക്‌തമാക്കി.
”ഇന്ത്യയെയും പാക്കിസ്‌ഥാനെയും പോരാട്ടത്തിൽ നിന്ന് ഞങ്ങൾ തടഞ്ഞു. അത് ഒരു ആണവ ദുരന്തമായി മാറിയേനെ എന്ന് ഞാൻ വിശ്വസിക്കുന്നു”- ട്രംപ് പറഞ്ഞു. യുഎസ് സർക്കാരിൽ നിന്ന് പടിയിറങ്ങുന്ന ശതകോടീശ്വരൻ ടെസ്‌ല സിഇഒ ഇലോൺ മസ്‌കിനൊപ്പം ഓവൽ ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
”ഇന്ത്യയുടേയും പാക്കിസ്‌ഥാന്റെയും നേതാക്കൾക്കും എന്റെ ജനങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു. പരസ്‌പരം വെടിവയ്‌ക്കുകയും ആണവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുള്ളവരുമായി ഞങ്ങൾക്ക് വ്യാപാരം നടത്താൻ കഴിയില്ല എന്ന് പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും മഹത്തായ നേതാക്കൾക്ക് കാര്യങ്ങൾ മനസിലാക്കി. അവർ സമ്മതിച്ചു, അവർ അവസാനിപ്പിക്കുകയും ചെയ്‌തു. മറ്റുള്ളവർ യുദ്ധം ചെയ്യുന്നത് ഞങ്ങൾ തടയും. കാരണം ആത്യന്തികമായി, മറ്റാരേക്കാളും നന്നായി നമുക്ക് പോരാടൻ കഴിയും. ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നേതാക്കൾ നമുക്കുണ്ട്”- ട്രംപ് പറഞ്ഞു.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ചുട്ട മറുപടിയായി മേയ് ആറിന് അർധരാത്രി പാക്കിസ്‌ഥാനിലെയും പാക്ക് അധിനിവേശ കശ്‌മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറോടെയാണ് ഇന്ത്യ-പാക്ക് സംഘർഷം ആരംഭിച്ചത്. നാല് ദിവസത്തെ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം മേയ് പത്തിനാണ് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയത്.
ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് വെടിനിർത്തൽ ധാരണയായത്. എന്നാൽ, യുഎസിന്റെ മധ്യസ്‌ഥതയിലുള്ള ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യയും പാക്കിസ്‌ഥാനും വെടിനിർത്തലിന് സമ്മതിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതോടെ മൂന്നാം കക്ഷിയുടെ ഇടപെടൽ ഇതിൽ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ വ്യക്‌തമാക്കിയിരുന്നു.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’