ദോഹ: യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തറിൽ. ഹമാസ് ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ദോഹയിൽ ആക്രമണം നടത്തിയതിന്റെ പശ്‌ചാത്തലത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് യുഎഇ പ്രസിഡണ്ടിന്റെ സന്ദർശനം.
ജോർദാൻ കിരീടാവകാശി ഹുസൈനും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇന്ന് ഖത്തറിൽ എത്തുമെന്നാണ് വിവരം. മുൻകൂട്ടി നിശ്‌ചയിച്ചത് പ്രകാരമല്ലെന്നും അടിയന്തിര സന്ദർശനത്തിന്റെ ഭാഗമായാണ് നേതാക്കൾ ഖത്തറിലേക്ക് എത്തുന്നതെന്നുമാണ് റിപ്പോർട്. ഇസ്രയേൽ ദോഹയിൽ നടത്തിയ ആക്രമണത്തെ യുഎഇ പ്രസിഡണ്ട് ശക്‌തമായി അപലപിച്ചിരുന്നു.
ഖത്തറിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, ജനങ്ങളുടെ സുരക്ഷ എന്നിവ സംരക്ഷിക്കാൻ ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ ഉറച്ച പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്നും എല്ലാ രാജ്യാന്തര നിയമങ്ങൾക്കും ചട്ടങ്ങൾക്കും എതിരാണെന്നും യുഎഇ പ്രസിഡണ്ട് പറഞ്ഞിരുന്നു.
ദോഹ ലക്ഷ്യമിട്ടുള്ള ആക്രമണം ഹമാസിന്റെ നേതൃത്വത്തെ ഉന്നം വെച്ചാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് സ്‌ഥിരീകരിച്ചിരുന്നു. ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള മധ്യസ്‌ഥ ചർച്ചകൾ നടത്തുന്ന പ്രധാന രാജ്യമായിരുന്നു ഖത്തർ. ഗാസയ്‌ക്ക് പുറത്തുള്ള തങ്ങളുടെ ആസ്‌ഥാനമായി ഹമാസ് നേതാക്കൾ ഖത്തർ തലസ്‌ഥാനം ഉപയോഗിച്ചുവരുന്നു എന്നാണ് ഇസ്രയേലിന്റെ ആരോപണം.
Most Read| മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം