കീവ്: റഷ്യന്‍ കടന്നു കയറ്റ ഭീതിയിലുള്ള യുക്രൈനില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാന്‍ സുരക്ഷാ കൗണ്‍സില്‍ ശുപാര്‍ശ. സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ രാജ്യത്ത് അടിയന്തരാവസ്‌ഥ നിലവില്‍ വരും.
റഷ്യ സ്വതന്ത്രമായി പ്രഖ്യാപിച്ച ഡൊണട്‌സ്‌കി, ലുഹാന്‍സ്‌കി പ്രവശ്യകളില്‍ ഒഴികെയുള്ള ഇടങ്ങളിലാണ് അടിയന്തരാവസ്‌ഥ നിലവില്‍ വരുക. ഈ മേഖലയില്‍ 2014 മുതല്‍ തന്നെ അടിയന്തരാവസ്‌ഥ നിലനില്‍ക്കുന്നുണ്ട്. തുടക്കത്തില്‍ 30 ദിവസത്തേക്ക് നടപ്പില്‍ വരുന്ന അടിയന്തരാവസ്‌ഥ പിന്നീട് സാഹചര്യം പരിഗണിച്ച് നീട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കും.
ഏതൊക്കെ മേഖലകളില്‍ ഏത് നിയന്ത്രണം വേണമെന്ന കാര്യം അതാത് മേഖലയിലെ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാം. ഗതാഗത നിയന്ത്രണവും യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കലും ഉള്‍പ്പെടെയുള്ള നടപടികളാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കുന്നതോടെ ഏർപ്പെടുത്തുക.
Read Also: ആരെയും കണ്ണീരു കുടിപ്പിച്ച് കെ-റെയിൽ പദ്ധതി നടപ്പാക്കില്ല; കോടിയേരി






































