തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരം കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ). ശമ്പള പരിഷ്കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതാണ് പ്രധാന ആവശ്യം.
കൊച്ചിയിൽ യുഎൻഎ നടത്തുന്ന സമരം ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളിൽ തുടരുകയാണ്. അതേസമയം, ഐസിയു, വെന്റിലേറ്റർ, അത്യാഹിത വിഭാഗം തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർ ഡ്യൂട്ടിക്ക് ഹാജരായി. തിരുവനന്തപുരം ജില്ലയിൽ യുഎൻഎ യൂണിറ്റുള്ള ആശുപത്രികളിലെ മാനേജ്മെന്റുകൾ മിനിമം വേതനം ഉൾപ്പടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് സമരം ഒഴിവാക്കി.
അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം എന്നതുൾപ്പടെയുള്ള ആവശ്യങ്ങളിൽ സംഘടനയും മാനേജ്മെന്റുകളും തമ്മിൽ ധാരണയിൽ എത്തിയതായി നേതാക്കൾ അറിയിച്ചു. ജില്ലയിലെ കൂടുതൽ ആശുപത്രികളിൽ വരും ദിവസങ്ങളിൽ സംഘടനയുടെ യൂണിറ്റ് ആരംഭിച്ചു മാനേജ്മെന്റുകളുമായി ചർച്ച നടത്തുമെന്നും ഇവർ വ്യക്തമാക്കി.
കോഴിക്കോട്ട് വേതന വർധനയുമായി ബന്ധപ്പെട്ട സമരത്തിന് പിന്തുണ നൽകിയെന്ന് കാട്ടി രണ്ട് നഴ്സുമാരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പിരിച്ചുവിട്ടതിൽ വൻ പ്രതിഷേധമുണ്ടായി. തുടർന്ന് നഴ്സുമാർ എരഞ്ഞിപ്പാലം- മാവൂർ റോഡ് ഉപരോധിച്ചു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് യുഎൻഎ അറിയിച്ചു.
രാവിലെ മലാപ്പറമ്പ്- മാനാഞ്ചിറ റോഡ് ഉൽഘാടനത്തോട് അനുബന്ധിച്ചു റോഡ് ഷോ നടത്തിയ മന്ത്രി പിഎ മുഹമ്മദ് റിയാസിനെ നഴ്സുമാർ കൂകിവിളിച്ചു. സിവിൽ സ്റ്റേഷന് മുന്നിൽ സമരം നടത്തുന്ന നഴ്സുമാരിൽ ചിലരാണ് മന്ത്രിയെ കൂകി വിളിച്ചത്. എംഎൽഎ തോട്ടത്തിൽ രവീന്ദ്രനും മേയർ ഒ. സദാശിവനും ഷോയിൽ ഉണ്ടായിരുന്നു.
അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ തയ്യാറാകാത്ത സ്വകാര്യ ആശുപത്രികൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. നഴ്സുമാരുടെ സമരത്തിൽ മലബാർ മേഖലയിൽ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളുടെയും പ്രവർത്തനം മന്ദഗതിയിലായി. ഇതോടെ മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രി എന്നിവിടങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു.
ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, ഡോ. ബൽറാം കമ്മിറ്റി റിപ്പോർട്, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട് എന്നിവ പൂർണമായും നടപ്പിക്കുക, വീരകുമാർ കമ്മിറ്റി പ്രകാരമുള്ള ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, നഴ്സിങ് അധ്യാപകർക്ക് യുജിസി സ്കെയിൽ നടപ്പിലാക്കുക, എൻഎച്ച്എം, പാലിയേറ്റീവ് കെയർ, എംഎൽഎസ്പി, എച്ച്ഡിഎസ ജീവനക്കാരുടെ ശമ്പളം തുല്യ ജോലിക്ക് തുല്യവേതനം എന്ന രീതിയിൽ നടപ്പാക്കുക തുടങ്ങിയവയാണ് മറ്റു ആവശ്യങ്ങൾ.
Most Read| ഐസിസി ലോകകപ്പ്; ടീമിൽ സഞ്ജു സാംസൺ ഉൾപ്പടെ നാല് ഇന്ത്യൻ താരങ്ങൾ






































