അഹമ്മദാബാദ്: ഗുജറാത്തിൽ അപൂർവ വൈറസ് ബാധ. ഗുജറാത്തിലെ വിവിധ ജില്ലകളിലാണ് വൈറസ് ബാധയെ തുടർന്ന് മരണങ്ങൾ റിപ്പോർട് ചെയ്യുന്നത്. ചൊവ്വാഴ്‌ച രണ്ടു കുട്ടികൾ കൂടി മരിച്ചു. ഇതോടെ, അപൂർവ വൈറസ് ബാധിച്ച് സംസ്‌ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ അറിയിച്ചു.
ആകെ 14 പേരാണ് നിലവിൽ വൈറസ് ബാധമൂലം ചികിൽസയിൽ ഉള്ളത്. സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട് ചെയ്‌തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. വൈറസിനെ കുറിച്ച് പഠിക്കാനും മുൻകരുതലുകൾ എടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.
മരണസാധ്യത കൂടുതലായ രോഗത്തിന് എത്രയുംപെട്ടെന്ന് ചികിൽസ ലഭിക്കേണ്ടതുണ്ടെന്നും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് രക്ഷാപ്രവർത്തങ്ങൾ സജീവമാണെന്നും മന്ത്രി അറിയിച്ചു. അയൽ സംസ്‌ഥാനങ്ങളായ രാജസ്‌ഥാനിൽ നിന്നും മഹാരാഷ്‌ട്രയിൽ നിന്നുമുള്ള രണ്ടുപേർ കൂടി ഗുജറാത്തിൽ ചികിൽസ തേടിയിരുന്നു.
അതിൽ രാജസ്‌ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു. സബർകാന്ത ജില്ലയിൽ നിന്നുള്ള രണ്ടും ആരവല്ലിയിൽ നിന്നുള്ള മൂന്നും മഹിസാഗർ, രാജ്കോട്ട് ജില്ലകളിൽ നിന്നുള്ള ഒരാൾ വീതവുമാണ് സംസ്‌ഥാനത്ത് വൈറസ് ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ചത്. സബർകാന്തയിലെ ഹിമത്‌നഗറിലെ സിവിൽ ആശുപത്രിയിലാണ് ആദ്യത്തെ നാല് കേസുകൾ റിപ്പോർട് ചെയ്‌തത്.
രോഗം എന്തെന്ന് സ്‌ഥിരീകരിക്കാനായി രോഗികളുടെ രക്‌തസാമ്പിളുകൾ പുണെ ആസ്‌ഥാനമായുള്ള നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരിക്കുകയാണ്. ശക്‌തമായ പനി, മസ്‌തിഷ്‌കജ്വരം എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവയാണ് രോഗം പരത്തുന്നത്.
Most Read| കാലവർഷം ശക്‌തം; ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയർന്നു- ജാഗ്രതാ നിർദ്ദേശം