ടെഹ്റാൻ: ഇറാൻ- യുഎസ് ആണവ ചർച്ചയുടെ മൂന്നാംഘട്ടം വ്യാഴാഴ്ച ജനീവയിൽ വെച്ച് നടക്കുമെന്ന് സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി. അന്തിമ കരാറിലേക്ക് ഒരുപടി കൂടി അടുത്തെന്നും ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
യുഎസ് സൈനിക നടപടി ഏത് നിമിഷവും ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രഖ്യാപനം. അതിനാൽ മൂന്നാംഘട്ട ചർച്ചയ്ക്ക് അതീവ പ്രാധാന്യമുണ്ട്. സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുകയും സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശം അംഗീകരിക്കുകയും ചെയ്താൽ, ഒരു കരാറിൽ എത്താനായി ആണവ പദ്ധതിയിൽ ചില വിട്ടുവീഴ്ചകൾക്ക് ഇറാൻ തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ.
രണ്ടാംഘട്ട ചർച്ചയിൽ കരാറിന്റെ പൊതു തത്വങ്ങളിൽ ധാരണയായിരുന്നു. കരടുരേഖ ഇരു രാജ്യങ്ങളും പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്നുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും അന്തിമ കരാറിലേക്ക് പോവുക. ഇറാന്റെ ബാലിസ്റ്റിക് പദ്ധതി ഉൾപ്പടെയുള്ള വിഷയങ്ങൾ കരാറിന്റെ ഭാഗമാകുമോയെന്നാണ് അറിയാനുള്ളത്.
ജനീവയിൽ ഒമാന്റെ മധ്യസ്ഥയിലാണ് ചർച്ചകൾ നടന്നത്. ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് തെളിയിക്കാൻ പരിശോധനകൾക്ക് തയ്യാറാണെന്നും എന്നാൽ, ആണവ സംവിധാനം പൂർണമായി ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും ഇറാൻ പ്രസിഡണ്ട് മസൂദ് പെഷെസ്കിയാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെടുന്നത് ഇറാന് ആണവ സംവിധാനമേ പാടില്ല എന്നാണ്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ






































