വാഷിങ്ടൻ: ഗാസ മുനമ്പ് ഏറ്റെടുക്കാൻ യുഎസ് തയ്യാറാണെന്ന നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഗാസയെ ഏറ്റെടുക്കാനും മുനമ്പിലെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യുഎസ് ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്‌ത വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചർച്ച കഴിഞ്ഞദിവസം ആരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ഇത് ചർച്ചകളെ പ്രതികൂലമായി ബാധിച്ചേക്കും.
”ഗാസയെ യുഎസ് ഏറ്റെടുക്കും. അതിന്റെ പുനർനിർമാണവും നടത്തും. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിർവീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാനും ഞങ്ങൾ തയ്യാറാണ്. തൊഴിലുകളും പുതിയ ഭവനങ്ങളും യുഎസ് ഗാസയിൽ സൃഷ്‌ടിക്കും. മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാൻ ഈ ആശയം പങ്കുവെച്ച എല്ലാവർക്കും ഇത് വലിയ ഇഷ്‌ടമായി. ഗാസയുടെ സുരക്ഷയ്‌ക്കായി യുഎസ് സൈനികരെ അവിടേക്ക് അയക്കേണ്ടി വന്നാൽ അത് ചെയ്യും”- ട്രംപ് പറഞ്ഞു.
പലസ്‌തീൻ പൗരൻമാർ ഗാസയിൽ നിന്ന് ഈജിപ്‌തിലേക്കോ ജോർദാനിലേക്കോ പോകണമെന്ന തന്റെ മുൻ പ്രസ്‌താവനയെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ട്രംപ്. ഗാസയുടെ പുനരധിവാസം നടപ്പിലാക്കേണ്ടത് ഇവിടെ ജീവിച്ച് മരിച്ചവരും യുദ്ധം ചെയ്‌തവരുമല്ലെന്നും ട്രംപ് പറഞ്ഞു. പലസ്‌തീൻ പൗരൻമാരെ ഗാസയിൽ നിന്ന് മാറ്റണമെന്ന ട്രംപിന്റെ പ്രസ്‌താവനയെ നേരത്തെ തന്നെ ഈജിപ്‌തും ജോർദാനും ഹമാസും ഉൾപ്പടെ തള്ളിയിരുന്നു.
അതേസമയം, ട്രംപിന്റെ തീരുമാനം തീർച്ചയായും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം എപ്പോഴും ചട്ടക്കൂടുകൾക്ക് പുറത്ത് ചിന്തിക്കുന്ന വ്യക്‌തിയാണെന്നും നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡണ്ടായി ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി യുഎസിലെത്തിയ വിദേശ നേതാവായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി









































