റാഞ്ചി: ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് (യുസിസി) ഇന്ന് മുതൽ നിലവിൽ വരും. വിവാഹം ഉൾപ്പടെയുള്ളവ രജിസ്‌റ്റർ ചെയ്യാനുള്ള യുസിസി വെബ്സൈറ്റ് ഇന്ന് ഉച്ചയ്‌ക്ക് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉൽഘാടനം ചെയ്യും. ഇതോടെ, സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്‌ഥാനമായി ഉത്തരാഖണ്ഡ് മാറി.
നേരത്തെ, ഇത് സംബന്ധിച്ച് സംസ്‌ഥാന സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇനിമുതൽ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്‌ഥാനത്തെ എല്ലാവർക്കും ഒരേ നിയമം ആയിരിക്കും. ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്നത് 2022ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു.
സർക്കാർ അധികാരമേറ്റതിന് പിന്നാലെ ജനുവരി മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. ഉത്തരാഖണ്ഡിൽ പുതിയ സർക്കാർ രുപീകരിച്ച ശേഷം സംസ്‌ഥാനത്ത് യുസിസി നടപ്പാക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കാൻ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ തീരുമാനിച്ചു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്‌തു.
തുടർന്നാണ് വിവിധ വശങ്ങൾ പരിശോധിച്ച് സമിതി റിപ്പോർട് സമർപ്പിച്ചത്. 2024 ഫെബ്രുവരി ഏഴിന് ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി. രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാർച്ച് 12ന് വിജ്‌ഞാപനം പുറപ്പെടുവിച്ചു. നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്.
ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയിൽ നിന്ന് നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. സംസ്‌ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയിൽ വരും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യുസിസി പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. സ്‌ത്രീകൾക്കും പുരുഷൻമാർക്കും തുല്യമായ സ്വത്തവകാശം, ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെടുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധം എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്‌ഥകൾ.
ഗോവയിൽ പോർച്ചുഗീസ് ഭരണകാലം മുതൽക്ക് തന്നെ ഏക സിവിൽ കോഡ് നിലവിലുണ്ട്. വിവാഹമോചനം, പൈതൃകസ്വത്ത് കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലെല്ലാം ജാതി, മത, സാമുദായിക വേർതിരിവില്ലാതെ എല്ലാ പൗരൻമാർക്കും ഒരേ രീതിയിൽ നിയമം ബാധകമാവുന്ന സംവിധാനമാണ് ഏക സിവിൽ കോഡ്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!