കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാരവനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തി. കോഴിക്കോട് എൻഐടി വിദഗ്‌ധ സംഘം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിൽ പടർന്ന കാർബൺ മോണോക്‌സൈഡ് ആണ് മരണകാരണമെന്ന് കണ്ടെത്തിയത്.
വാഹനത്തിലെ ജനറേറ്ററിൽ നിന്നാണ് വിഷവാതകം അകത്തേക്ക് വമിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്ളാറ്റുഫോമിലെ ദ്വാരം വഴിയാണ് വാതകം കാരവനിന് അകത്തെത്തിയത്. രണ്ടു മണിക്കൂറിനകം 957 PPM അളവ് കാർബൺ മോണോക്‌സൈഡാണ് പടർന്നതെന്ന് ശാസ്‌ത്ര പരിശോധനയിൽ വ്യക്‌തമാക്കി.
കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്‌തമായിരുന്നു. കഴിഞ്ഞ മാസം 23നാണ് വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനുള്ളിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരവൻ ഡ്രൈവർ മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജ്, സഹായിയും കണ്ണൂർ സ്വദേശിയുമായ ജോയൽ എന്നിവരാണ് മരിച്ചത്.
മനോജിനെ കാരവന്റെ വാതിൽ പടിയിലും ജോയലിനെ ഉള്ളിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊന്നാനി രജിസ്‌ട്രേഷനിലുള്ള കാരവനാണിത്. തലശേരിയിൽ ആളുകളെ ഇറക്കിയ ശേഷം പൊന്നാനിയിലേക്ക് വരികയായിരുന്നു ഇവർ. രണ്ട് ദിവസങ്ങളായി റോഡിന് വശത്ത് കിടക്കുകയായിരുന്നു കാരവൻ. തിരക്കേറിയ റോഡിന് സമീപമായിരുന്നതിനാൽ ആരും വാഹനം ശ്രദ്ധിച്ചിരുന്നില്ല.
പരിസരവാസി വാഹനം തുറന്ന് പരിശോധിച്ചപ്പോഴാണ് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വടകര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വാഹനം ഒതുക്കി ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്നുണ്ടായ വാതകം ശ്വസിച്ചാകാം മരണകാരണമെന്നാണ് ആദ്യം സംശയിച്ചിരുന്നത്. മൃതദേഹം കണ്ടെത്തിയപ്പോൾ കാരവനുള്ളിലെ എസി ഓണായിരുന്നു. പാർക്കിങ് ലൈറ്റും കത്തുന്നുണ്ടായിരുന്നു.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ