തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ വെട്ടിലായി ബിജെപി. സംഭവത്തിൽ പോലീസ് ഇന്ന് കേസെടുക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുക്കാൻ പോലീസ് മജിസ്‌ട്രേറ്റിന്റെ അനുവാദം തേടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുക്കുക.
വാടാനപ്പള്ളിയിലെ ഗോഡൗൺ ഉടമ പ്രവീൺ, കിറ്റുകൾക്ക് ഓർഡർ നൽകിയ ബിജെപി പ്രവർത്തകൻ സതീഷ് എന്നിവർ പോലീസ് കസ്‌റ്റഡിയിലാണ്. സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. കിറ്റുകൾ വിഷുവിന് സന്നദ്ധ സംഘടനക്ക് നൽകാൻ ഓർഡർ ചെയ്‌തതാണെന്ന് ആവർത്തിക്കുകയാണ് സതീഷ്.
വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്‌ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ചായിരുന്നു ടിഎൻ. പ്രതാപന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എൽഡിഎഫ് പ്രവർത്തകരും പ്രതിഷേധവുമായി സ്‌ഥലത്ത് എത്തിയതോടെ സംഘർഷം മണിക്കൂറുകളോളം നീണ്ടു.
ഇതിനിടെ, ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്‌തെന്ന് ടിഎൻ. പ്രതാപൻ ആരോപിച്ചു. ഇതോടെ സ്‌ഥലത്ത് ഉണ്ടായിരുന്ന നടനും ബിജെപി നേതാവുമായ ദേവനെതിരെ പ്രതിഷേധം ഉയർന്നു. ബിജെപി കിറ്റുകൾ വിതരണം ചെയ്‌ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആരോപണം.
എന്നാൽ, ടിഎൻ. പ്രതാപൻ തയ്യാറാക്കിയ പൊറാട്ടു നാടകം എന്നായിരുന്നു വിഷയത്തിൽ ദേവന്റെ പ്രതികരണം. തിരഞ്ഞെടുപ്പിന് മൂന്നുദിവസം മാത്രമേ ശേഷിക്കെയാണ് തൃശൂരിൽ ബിജെപിക്കെതിരായ കിറ്റ് വിവാദം ഉയർന്നത്. അതിനിടെ, മണലൂരിലെ യുഡിഎഫ് സ്‌ഥാനാർഥി ടിഎൻ. പ്രതാപനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതി നൽകാനൊരുങ്ങുകയാണ് ബിജെപി. ദേവന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തി എന്ന് കാണിച്ചാണ് പരാതി.
Most Read| ആശ്വാസ വാർത്ത; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ സുരക്ഷിതയായി കണ്ടെത്തി






































