ന്യൂഡെൽഹി: സ്‌ത്രീകൾ വീട്ടിൽ ചെയ്യുന്ന ജോലി ഓഫീസിൽ ഭർത്താവ് ചെയ്യുന്ന ജോലിയേക്കാൾ താഴെയല്ലെന്നും തുല്യമാണെന്നും സുപ്രീം കോടതി. 2014 ഏപ്രിലില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കാർ സ്‌കൂട്ടറിൽ ഇടിച്ച് മരിച്ച ദമ്പതികളുടെ ബന്ധുക്കൾക്കുള്ള നഷ്‌ടപരിഹാരത്തുക വർദ്ധിപ്പിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
ജസ്‌റ്റിസുമാരായ എൻവി രമണ, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് നഷ്‌ടപരിഹാരത്തുക 11.20 ലക്ഷത്തിൽ നിന്ന് 33.20 ലക്ഷം രൂപയായി വർധിപ്പിച്ച് ഉത്തരവിട്ടത്. 2014 മെയ് മുതൽ 9 ശതമാനം വാർഷിക പലിശ സഹിതം ഇൻഷുറൻസ് കമ്പനി മരണപ്പെട്ടവരുടെ പിതാവിന് നൽകണം.
1983 മാർച്ച് മൂന്നിന് ജംഷദ്‌പൂരിൽ നടന്ന തീപിടിത്തത്തിൽ ഇരകളായവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുന്നത് സംബന്ധിച്ച് 2001ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന് സമാനമായ നിലപാടാണ് ഈ കേസിലും കോടതി സ്വീകരിച്ചത്. അന്ന്, തീപിടുത്തത്തിൽ മരിച്ച വീട്ടമ്മമാർക്ക് അവർ വീടുകളിൽ സേവനം നടത്തിയതിന്റെ അടിസ്‌ഥാനത്തിൽ നഷ്‌ടപരിഹാരം നൽകണം എന്നായിരുന്നു കോടതി ഉത്തരവ്.
2011ലെ സെൻസസ് അനുസരിച്ച് 159.85 ദശലക്ഷം സ്‌ത്രീകളാണ് ‘വീട്ടുജോലി’ തങ്ങളുടെ പ്രധാന തൊഴിലായി രേഖപ്പെടുത്തിയത്. അതേസമയം 5.79 ദശലക്ഷം പുരുഷൻമാർ മാത്രമേ ‘വീട്ടുജോലി’ ചെയ്യുന്നുള്ളൂ. നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസിലെ ‘ടൈം യൂസ് ഇൻ ഇന്ത്യ -2019’ എന്ന സമീപകാല റിപ്പോർട്ടിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു, ശരാശരി സ്‌ത്രീകൾ ദിവസത്തിൽ 299 മിനിറ്റോളം വീട്ടിലെ അംഗങ്ങൾക്കായി, ശമ്പളമില്ലാത്ത ഗാർഹിക സേവനങ്ങൾ ചെയ്യുന്നു. ഇതേ സ്‌ഥാനത്ത് 97 മിനിറ്റ് മാത്രമാണ് പുരുഷൻമാർ വീട്ടിൽ ജോലിക്കായി ചെലവഴിക്കുന്നത്.
അതുപോലെ, ഒരു ദിവസത്തിൽ, സ്‌ത്രീകൾ വീട്ടിലെ അംഗങ്ങൾക്കായി ശമ്പളമില്ലാത്ത പരിചരണ സേവനങ്ങൾക്കായി 134 മിനിറ്റ് ചെലവഴിക്കുന്നു, ഇത് പുരുഷൻമാർ 76 മിനിറ്റാണ്. പ്രതിദിനം ഈ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്ന മൊത്തം സമയം ഇന്ത്യയിലെ ചിത്രം കൂടുതൽ വ്യക്‌തമാക്കുന്നു – സ്‌ത്രീകൾ ശരാശരി 16.9%, 2.6% എന്നിവ ശമ്പളമില്ലാത്ത ഗാർഹിക സേവനങ്ങൾക്കും ജീവനക്കാരുടെ ശമ്പളമില്ലാത്ത പരിചരണ സേവനങ്ങൾക്കും യഥാക്രമം ചെലവഴിക്കുന്നു. എന്നാൽ പുരുഷൻമാർ ഇത് യഥാക്രമം 1.7%, 0.8 ആണെന്നും ജസ്‌റ്റിസ് രമണ പറഞ്ഞു.
Also Read: കോവിഡ് വാക്‌സിനേഷന്‍; കേന്ദ്രസര്‍ക്കാര്‍ ഇന്ന് തീയതി പ്രഖ്യാപിക്കാന്‍ സാധ്യത




































