തിരുവനന്തപുരം: 2022ലെ സംസ്‌ഥാന സർക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കെസി ലേഖ, നിലമ്പൂർ ആയിഷ, ലക്ഷ്‍മി എൻ മേനോൻ, ഡോ. ആർഎസ് സിന്ധു എന്നിവർക്കാണ് പുരസ്‌കാരങ്ങൾ. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
നാളെ വൈകിട്ട് നാല് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര വനിതാദിനാഘോഷം സംസ്‌ഥാനതല ഉൽഘാടനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
കായിക മേഖലയിൽ കെസി ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ജീവിത വിജയം നേടിയ വിഭാഗത്തിൽ നിലമ്പൂർ ആയിഷ, സ്‌ത്രീകളുടേയും കുട്ടികളുടെയും ശാക്‌തീകരണത്തിൽ ലക്ഷ്‍മി എൻ മേനോൻ, വിദ്യാഭ്യാസ മേഖലയിലും ശാസ്‌ത്ര സാങ്കേതിക മേഖലയിലും വ്യക്‌തിമുദ്ര പതിപ്പിച്ച വിഭാഗത്തിൽ കോട്ടയം ഗവ.മെഡിക്കൽ കോളേജ് സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ആർഎസ് സിന്ധു എന്നിവർ പുരസ്‌കാരത്തിന് അർഹരായി.
ഇന്ത്യൻ വനിതാ അമച്വർ ബോക്‌സിങ് 75 കിലോ വിഭാഗത്തെ പ്രതിനിധീകരിച്ച്, 2006ലെ വനിതാ ലോക അമച്വർ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ താരമാണ് തിരുവനന്തപുരം സ്വദേശിനിയായ കെസി ലേഖ. കായിക മേഖലയിൽ നൽകിവരുന്ന സംഭാവനകൾ കണക്കിലെടുത്താണ് വനിതരത്‌ന പുരസ്‌കാരം നൽകി ആദരിക്കുന്നത്. പ്രശസ്‌ത സിനിമാ-നാടക നടിയാണ് നിലമ്പൂർ ആയിഷ. ആദ്യ കാലഘട്ടത്തിൽ പെൺകുട്ടികൾക്കും സ്‌ത്രീകൾക്കും എതിരെയുള്ള അടിച്ചമർത്തലുകൾക്ക് എതിരെ ശക്‌തമായ നിലപാടുകൾ സ്വീകരിച്ച വനിതയാണ്.
കൊച്ചിയിൽ ‘പ്യുവർ ലിവിങ്’ എന്ന സ്‌ഥാപനം നടത്തുന്ന ലക്ഷ്‍മി എൻ മേനോൻ അമ്മൂമ്മത്തിരി/ വിസ്‌ഡം എന്ന ആശയം ആവിഷ്‌കരിക്കുകയും വൃദ്ധ സദനങ്ങളിലും അനാഥാലയങ്ങളിലും താമസിക്കുന്ന സ്‌ത്രീകൾക്ക് ഉപജീവന മാർഗം നേടിക്കൊടുക്കുകയും ചെയ്‌തു. കേരളത്തിൽ സർക്കാർ മേഖലയിൽ വിജയകരമായി ആദ്യ കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്‌ടറാണ് ആർഎസ് സിന്ധു. കോട്ടയം മെഡിക്കൽ കോളേജിൽ 3 കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയകൾ നടത്തി. കേരളത്തിൽ നിന്ന് ആദ്യമായി സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജിയിൽ എംസിഎച്ച് നേടിയ വനിതയാണ് ആർഎസ് സിന്ധു.
Most Read: ഡെൽഹി മദ്യനയ അഴിമതിക്കേസ്; മലയാളി വ്യവസായി അറസ്‌റ്റിൽ