ന്യൂഡെൽഹി: മദ്യനയ അഴിമതി കേസിൽ മലയാളി വ്യവസായി അറസ്‌റ്റിൽ. ഹൈദരാബാദിൽ വ്യവസായിയായ അരുൺ രാമചന്ദ്ര പിള്ളയെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തത്. ദീഘകാലമായി തുടരുന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ ആസ്‌തികൾ ഇഡി കണ്ടുകെട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏറെ നിർണായകമായ അറസ്‌റ്റാണിത്.
മദ്യനയ അഴിമതിക്കേസിലെ ഏറ്റവും പ്രഥാന കണ്ണിയായി സിബിഐയും ഇഡിയും വിശേഷിപ്പിക്കുന്ന സൗത്ത് ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനിയായ വ്യവസായിയാണ് അരുൺ രാമചന്ദ്ര പിള്ള. മനീഷ് സിസോദിയ ഒന്നാം പ്രതിയായ കേസിൽ 14ആം പ്രതിയാണ് അരുൺ രാമചന്ദ്ര പിള്ള. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയുടെ ബെനാമിയായി അന്വേഷണ ഏജൻസികൾ വിശേഷിപ്പിക്കുന്ന വ്യക്‌തി കൂടിയാണ് ഇയാൾ.
ആംആദ്‌മി പാർട്ടി കമ്യൂണിക്കേഷൻസ് വിഭാഗത്തിലെ വിജയ് നായരുമായി ഡീലുകൾ ചർച്ച ചെയ്‌തത് അരുൺ രാമചന്ദ്ര പിള്ളയാണെന്ന് ഇ ഡി ആരോപിക്കുന്നു. മദ്യനയ അഴിമതിക്കേസിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി ഇന്ന് മനീഷ് സിസോദിയയെ ചോദ്യം ചെയ്യാനിരിക്കേയാണ് അരുണിന്റെ അറസ്‌റ്റ്. കേസിൽ ആരോപണം നേരിടുന്ന ഇന്തോ സ്‌പിരിറ്റ് കമ്പനിയിൽ അരുൺ രാമചന്ദ്ര പിള്ളയുടെ പേരിലുള്ള ഓഹരികളുടെ യഥാർഥ ഉടമസ്‌ത കവിത ആണെന്നാണ് ഇഡിയുടെ ആരോപണം.
ഇന്തോ സ്‌പിരിറ്റ് കമ്പനി എംഡി സമീർ മഹേന്ദ്രുവിനെതിരെ നൽകിയ കുറ്റപത്രത്തിലും ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കമ്പനിയുടെ 65 ശതമാനം ഓഹരി കവിതയുടേത് ആണ്. അരുൺ രാമചന്ദ്ര പിള്ള വഴിയാണ് ഈ ഓഹരികൾ കവിത കൈകാര്യം ചെയ്യുന്നത്. പുതിയ മദ്യനയത്തിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹിയിലെ മദ്യ വിപണന സാധ്യത മുന്നിൽക്കണ്ടാണ് ഇന്തോ സ്‌പിരിറ്റ് കമ്പനിയിൽ കവിതയും സംഘവും നിക്ഷേപം നടത്തിയത്.
Most Read: കൊച്ചിക്കാർ ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്‌ഥയിൽ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി