കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്‌ഥയിലാണ് കൊച്ചിക്കാരെന്ന് കോടതി വിമർശിച്ചു. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്‌ഥർ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടുവെന്നും കോടതി വിമർശിച്ചു.
വിഷയത്തിൽ കോർപറേഷൻ ഇന്ന് തന്നെ നിലപാട് അറിയിക്കണമെന്നാണ് കോടതിയുടെ ആവശ്യം. ഇതിനായി, കൊച്ചി കോർപറേഷൻ സെക്രട്ടറിയോട് ഇന്ന് ഉച്ചക്ക് 1.45ന് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ‘ഓരോ ദിവസവും നിർണായകമാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണം. വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകണമെന്നും’ കോടതി പറഞ്ഞു.
തീപിടിത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കമായ ശിക്ഷ നൽകുമെന്നും കോടതി പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവരുടെ വിശദീകരണം ആദ്യം കേൾക്കട്ടെയെന്ന് പറഞ്ഞ കോടതി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോടും ഇന്ന് ഉച്ചയ്‌ക്ക് 1.45ന് ഓൺലൈൻ ആയി കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാരിനായി എജിയാണ് കോടതിയിൽ ഹാജരായത്. അതേസമയം, മറുപടി നൽകാൻ നാളെ വരെ സമയം വേണമെന്ന സംസ്‌ഥാന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് നൽകിയ കത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത്. കത്തിനെ പിന്തുണക്കുന്ന സവിശേഷ സാഹചര്യമാണ് ഇന്ന് കോടതിയിൽ ഉണ്ടായത്. അതേസമയം, തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ ഇന്ന് രാവിലെയും കനത്ത പുകയാണ് ഉണ്ടായത്. കലൂർ, കടവന്ത്ര, പനമ്പിള്ളി നഗർ, വൈറ്റില, മരട് എന്നിവിടങ്ങളിലാണ് കനത്ത പുക പ്രത്യക്ഷപ്പെട്ടത്.
Most Read: വനിതാദിന സമ്മാനവുമായി കൊച്ചി മെട്രോ; ടിക്കറ്റ് എവിടേക്കാണേലും ഒരേ നിരക്ക്