തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം വാഹന ചലാൻ സംവിധാനം കൂടുതൽ കർശനമാക്കി. ഒരു വ്യക്‌തിക്ക് ഒരു വർഷത്തിനുള്ളിൽ അഞ്ച് ചലാനുകളോ അതിലധികമോ ലഭിക്കുകയാണെങ്കിൽ അയാളുടെ ഡ്രൈവർ ലൈസൻസ് റദ്ദാക്കും. ചലാൻ ലഭിച്ചുകഴിഞ്ഞാൽ 45 ദിവസത്തിനകം പിഴ അടക്കണം.
ചലാനുകൾ കുടിശികയുള്ള എല്ലാ വാഹനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തും. നികുതി അടയ്‌ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹൻ വെബ്‌സൈറ്റിലൂടെ അനുവദിക്കില്ല. വിലാസം മാറ്റൽ, ഉടമസ്‌ഥാവകാശം മാറ്റൽ, വാഹനത്തിന്റെ ക്ളാസ് മാറ്റൽ, പെർമിറ്റ്, ഫിറ്റ്നസ്, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ തുടങ്ങിയ സാധാരണ സേവനങ്ങളും ഇതോടെ തടയപ്പെടും.
കുടിശികയുള്ള ചലാനുകൾ അടച്ചുതീർക്കുന്നത് വരെ ഉദ്യോഗസ്‌ഥർക്ക് വാഹനം കസ്‌റ്റഡിയിലെടുക്കാൻ അധികാരം ഉണ്ടായിരിക്കും. നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ആർസി ഉടമയ്‌ക്കെതിരേ ആയിരിക്കും എല്ലാ നിയമനടപടികളും സ്വീകരിക്കുക.
മറ്റാരെങ്കിലുമാണ് വാഹനം ഓടിച്ചിരുന്നതെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത ഉടമയ്‌ക്കായിരിക്കും. ചലാനെതിരെ പരാതി ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാം. മുൻപ് വകുപ്പായിരുന്നു കോടതിയെ സമീപിച്ചിരുന്നത്. കുറ്റം ചെയ്‌തിട്ടില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ഇനിമുതൽ വാഹന ഉടമയ്‌ക്കായിരിക്കും.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക








































