കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു. വെള്ളാപ്പള്ളി നടേശന് പുറമെ, പ്രസിഡണ്ട് ഡോ.എംഎൻ. സോമൻ, വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയ്‌ക്കണ്ടി സന്തോഷ് എന്നിവരുടെ അയോഗ്യതയ്‌ക്കാണ് സ്‌റ്റേ.
അപ്പീലിൽ എതിർ കക്ഷികൾക്ക് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു. അപ്പീലുകൾ അന്തിമ വാദത്തിനായി ജൂണിൽ പരിഗണിക്കും. മാർച്ച് 21ലെ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധി മറികടന്നുള്ളതുമാണെന്ന് ആരോപിച്ചാണ് വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും അപ്പീൽ നൽകിയത്.
വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന് വാലിഡിറ്റിയില്ലെന്ന് കണ്ടെത്തിയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി. എസ്എൻഡിപി യോഗം കമ്പനി ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണെന്നാണ് പറയുന്നത്. ഇതിലെ ഡയറക്‌ടർമാരാണ് വെള്ളാപ്പള്ളിയും മകൻ തുഷാർ വെള്ളാപ്പള്ളിയും ഉൾപ്പടെയുള്ളവർ.
കമ്പനി ഡയറക്‌ടർമാർക്ക് ഡിൻ അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ, ഇവരുടെ അക്കൗണ്ടിന് സാധുതയില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. തുടർന്നാണ് കമ്പനി ആക്റ്റിന്റെ 164(2) പ്രകാരം വെള്ളാപ്പള്ളി അടക്കമുള്ളവരെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
Most Read| ഓരോ കപ്പലിനും 18.76 കോടി രൂപ; ഹോർമുസ് കടക്കാൻ വൻതുക ഈടാക്കി ഇറാൻ







































