ചെന്നൈ: റോഡ് ഷോയ്‌ക്കിടെ കരൂരിൽ മരിച്ച 41 പേരുടെ ബന്ധുക്കളെ ദുരന്തത്തിന് ഒരു മാസത്തിന് ശേഷം നേരിട്ട് കണ്ട ടിവികെ (തമിഴക വെട്രി കഴകം) നേതാവ് വിജയ് പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്‌തു. കരൂർ സന്ദർശിക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെ മഹാബലിപുരത്തെ ഹോട്ടലിലാണ് കൂടിക്കാഴ്‌ച ഒരുക്കിയത്.
200ലേറെ പേർ ചടങ്ങിനെത്തിയിരുന്നു. പലരെയും തലേദിവസം തന്നെ ബസുകളിൽ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഓരോ കുടുംബത്തെയും ആശ്വസിപ്പിച്ച നടൻ, ചികിൽസാ ചിലവും കുട്ടികളുടെ വിദ്യാഭ്യാസ ചിലവും വഹിക്കുമെന്നും തൊഴിൽ നൽകുമെന്നും ഉറപ്പ് നൽകി. വിജയ് ഇവർക്ക് ചായ നൽകുന്നത് ഉൾപ്പടെയുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്വകാര്യ പരിപാടിയിൽ നടത്തിയതിനാൽ പാർട്ടി ബാനറുകളും മറ്റും ഒഴിവാക്കി. നേരിട്ട് വേദിയിലെത്തിയ ചിലരെ അകത്ത് പ്രവേശിക്കാൻ ടിവികെ പ്രവർത്തകർ അനുവദിക്കാത്തത് തർക്കത്തിനിടയാക്കി. രേഖകൾ പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. അതേസമയം, വിജയ്‌യുടെ ഈ നീക്കത്തിൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്‌തിയുണ്ട്.
ദുരിതബാധിതരെ നേരിൽ കാണാതെ അവരെ വിളിച്ചുവരുത്തി സഹായം വാഗ്‌ദാനം ചെയ്യുന്നത് യഥാർഥ നേതാവിന് ചേർന്ന പ്രവൃത്തിയില്ലെന്നാണ് ആക്ഷേപം. ദുരിതബാധിതരെ വിളിച്ചുവരുത്തിയത് രാഷ്‌ട്രീയ ആയുധമാക്കി മറ്റു പാർട്ടികൾ ഉപയോഗിക്കുമെന്ന ആശങ്കയും പ്രവർത്തകർക്കുണ്ട്. അതിനിടെ, ടിവികെ ജനറൽ സെക്രട്ടറി എൻ. ആനന്ദ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സിടിആർ നിർമൽ കുമാർ എന്നിവർക്ക് സിബിഐ നോട്ടീസ് അയച്ചു.
ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനാണ് നിർദ്ദേശം. അതേസമയം, മുൻകൂർ ജാമ്യം തേടി ഇരുവരും ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പിൻവലിച്ചു. കേസിലെ, സിബിഐ അന്വേഷണം തുടങ്ങിയതിനെ തുടർന്നാണിത്. പ്രകോപനപരമായ ട്വീറ്റിനെ തുടർന്ന് തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ടിവികെ നേതാവ് ആദവ് അർജുന സമർപ്പിച്ച ഹരജി നവംബർ അഞ്ചിന് പരിഗണിക്കാൻ മാറ്റി.
Most Read| മൊൻത ചുഴലിക്കാറ്റ്; കേരളത്തിലും കനത്ത മഴ, ഏഴ് ജില്ലകളിൽ യെല്ലോ അലർട്







































