ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് വിഷയത്തിൽ ഇടപെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയുമായും വയനാട് ജില്ലാ കളക്‌ടറുമായും സംസാരിച്ചു. വയനാട്ടിൽ അടിയന്തര ഇടപെടലിന് കേന്ദ്രമന്ത്രിമാരോട് സംസാരിക്കുമെന്നും രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും രാഹുൽ ഗാന്ധി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
പാർലമെന്റിൽ വയനാട്ടിലെ ഉരുൾപൊട്ടൽ വിഷയം ഉന്നയിക്കുമെന്നും കേന്ദ്രസഹായം തേടുമെന്നും കെസി വേണുഗോപാൽ എംപി അറിയിച്ചു. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ പി സന്തോഷ് കുമാർ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.
MOST READ | സ്‌ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി