കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈക്കോടതിയിൽ നിലപാട് വ്യക്‌തമാക്കി കേന്ദ്ര സർക്കാർ. സാമ്പത്തിക സഹായം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോർട് ഇക്കാര്യങ്ങൾ പരിശോധിക്കുന്ന ഉന്നതാധികാര സമിതിയുടെ കൈവശമാണെന്നും ആ സമിതി ഇതുവരെ യോഗം ചേർന്നിട്ടില്ലെന്നും കേന്ദ്രം വ്യക്‌തമാക്കി. സംസ്‌ഥാന ദുരന്തപ്രതികരണ ഫണ്ടിൽ ആവശ്യത്തിന് തുകയുണ്ടല്ലോ എന്ന നിലപാടും കേന്ദ്രം ഇന്ന് കോടതിയിൽ ആവർത്തിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തെ കുറിച്ചുള്ള കേന്ദ്ര നിലപാട് ചർച്ചയാകുന്നിതിനിടെ ആയിരുന്നു ജസ്‌റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് കെവി ജയകുമാർ എന്നിവരുടെ പ്രത്യേക ബെഞ്ച് വിഷയം പരിഗണിച്ചത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയ്‌ക്കുള്ള സഹായ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന് അയച്ച കത്ത് സംസ്‌ഥാന സർക്കാർ ഇന്ന് കോടതിയിൽ ഹാജരാക്കി.
പ്രത്യേക സാമ്പത്തിക സഹായമില്ല എന്ന് തന്നെയാണ് കത്ത് വായിച്ചാൽ മനസിലാവുക എന്നും സംസ്‌ഥാന സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, പ്രത്യേക സാമ്പത്തിക സഹായം നൽകില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഇക്കാര്യത്തിൽ കഴിയുന്നത്ര വേഗത്തിൽ തീരുമാനമെടുക്കുന്നതിൽ കേന്ദ്ര സർക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞു.
പുനരധിവാസമടക്കം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ദുരന്തത്തിന് ഇരയായവരുടെ വായ്‌പകൾ എഴുതിത്തള്ളുന്നത് പോലുള്ള കാര്യങ്ങൾ അറിയണമെങ്കിൽ ദുരന്തം ഏത് വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത് എന്ന് വ്യക്‌തമാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. ജൂലൈ 30ന് ദുരന്തമുണ്ടായി. ഓഗസ്‌റ്റ് എട്ടിന് കേന്ദ്ര സംഘം സ്‌ഥലം സന്ദർശിച്ചുവെന്ന് സംസ്‌ഥാന സർക്കാർ ചൂണ്ടിക്കാട്ടി.
പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നത് പോലുള്ള കാര്യങ്ങളടക്കം ചെയ്യേണ്ടതുണ്ട്. കേന്ദ്രം അയച്ച കത്ത് വായിച്ചാൽ മനസിലാകുന്നത് പ്രത്യേക സഹായമില്ല, സംസ്‌ഥാന ദുരന്ത പ്രതികരണ ഫണ്ട് കൊണ്ട് കാര്യങ്ങൾ നടത്തണം എന്നാണ് എന്നും സംസ്‌ഥാന സർക്കാർ പറഞ്ഞു. തുടർന്നാണ് ഇക്കാര്യത്തിലുള്ള നിലപാട് കേന്ദ്ര സർക്കാർ വ്യക്‌തമാക്കിയത്.
Most Read| സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്‌ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി