കൽപ്പറ്റ: ഗ്രാമീൺ ബാങ്ക് റീജണൽ ഓഫീസിന് മുന്നിൽ ഇന്ന് രാവിലെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരത്തിൽ സംഘർഷം. ഇരുവിഭാഗവും നേർക്കുനേർ വന്നതോടെയാണ് സംഘർഷം ഉടലെടുത്തത്. പോലീസ് ഇടപെട്ട് ഇരു സംഘത്തെയും പിടിച്ചുമാറ്റുകയായിരുന്നു. ഇതിനിടെ യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി.
പ്രവർത്തകർ ബാങ്ക് ഓഫീസിലേക്ക് കടന്നുകയറാൻ ശ്രമിച്ചതോടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്‌ടപ്പെട്ടവർക്ക് അടിയന്തിര ധനസഹായമായി സംസ്‌ഥാന സർക്കാർ നൽകിയ 10,000 രൂപയിൽ നിന്നും ബാങ്കിന്റെ വായ്‌പ കുടിശികയിലേക്ക് ഇഎംഐ പിടിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. 1500 രൂപ മുതൽ 5000 രൂപ വരെയാണ് ബാങ്ക് പിടിച്ചത്. ഇതിനെതിരെ ശക്‌തമായ പ്രതിഷേധം കഴിഞ്ഞ ദിവസം ഉയർന്നിരുന്നു.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി ബാങ്ക് ഓഫീസിന് മുന്നിലെത്തിയത്. എന്നാൽ, പോലീസ്, ബാങ്ക് കെട്ടിടത്തിലേക്ക് കടക്കുന്നത് തടയാൻ ഷട്ടറുകൾ അടച്ചു. ഷട്ടറിന് മുന്നിൽ കുത്തിയിരുന്നായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. തുടർന്ന് ഒമ്പത് മണിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബാങ്കിന് മുന്നിൽ പ്രതിഷേധവുമായി എത്തി.
ഇരു സംഘങ്ങളായി പ്രതിഷേധിക്കുന്നതിനിടെയാണ് ഇരു വിഭാഗത്തിലെയും പ്രവർത്തകർ പരസ്‌പരം വെല്ലുവിളിച്ചു കൊണ്ട് പാഞ്ഞടുത്തത്. ഇതോടെ പോലീസ് ഇടപെട്ട് ഇരു സംഘങ്ങളെയും നിയന്ത്രിക്കുകയായിരുന്നു. ബാങ്കിന്റെ ചൂരൽമല ശാഖയിൽ നിന്നും വായ്‌പ എടുത്തവരിൽ നിന്നാണ് പ്രതിമാസ തിരിച്ചടവ് ഈടാക്കിയത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പത്തുപേർ ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തി.
നടപടി വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്‌നം പരിഹരിക്കാൻ കളക്‌ടറോട് നിർദ്ദേശിച്ചു. തുടർന്ന്, ദുരന്തബാധിതരിൽ നിന്ന് ഈടാക്കിയ തുക ഉടൻ തിരിച്ചുനൽകണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ലീഡ് ബാങ്ക് മാനേജർക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവും നൽകിയിരുന്നു.
Most Read| ‘സ്വാഗതം’; ചംപയ് സോറനെ എൻഡിഎ കുടുംബത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി