തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിളുകൾ എടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോൾ തയാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങൾ മാത്രം ലഭിച്ചവയുടെയും സാമ്പിളുകൾ ഡിഎൻഎ പരിശോധനക്കായി എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ആരെങ്കിലും എത്തുമ്പോൾ അവരുടെ സാമ്പിളുകൾ കൂടി എടുത്ത് ഡിഎൻഎ പരിശോധന നടത്തിയാൽ മരിച്ചത് ആരാണ് എന്നുള്ളത് തിരിച്ചറിയാൻ കഴിയും. അതിനുവേണ്ടി ജീവിച്ചിരിക്കുന്നവരുടെ പ്രത്യേകിച്ച് ദുരന്തത്തിന് ഇരയായവരുടെ സാമ്പിളുകൾ പരിശോധനക്ക് എടുക്കുമ്പോൾ മാനസികമായി അവരെ സജ്ജമാക്കുന്നതിനാണ് മാനദണ്ഡങ്ങൾ തയ്യാറാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
ദുരന്തത്തിന്റെ തീവ്രതയും പ്രിയപ്പെട്ടവരെ സംബന്ധിച്ച ആശങ്കയും വലിയ രീതിയിൽ അനുഭവിക്കുന്നവരെ മാനസികമായി അതിന് സജ്ജമാക്കുകയും അവരുടെ ഹൃദയ വിചാരങ്ങൾക്കൊപ്പം നിന്നുകൊണ്ട് എന്താണ് പരിശോധന എന്നുള്ളതും എന്താണതിന്റെ പ്രാധാന്യം എന്നുള്ളതും പറഞ്ഞു മനസിലാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ മാനദണ്ഡങ്ങളിലൂടെ ലക്ഷ്യമിടുന്നത്. 100 ശതമാനവും വിശ്വസനീയമായ ഒരു പ്രക്രിയയാണ് ഡിഎൻഎ പരിശോധന.
മക്കൾ, പേരക്കുട്ടികൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങൾ, അമ്മയുടെ സഹോദരങ്ങൾ, ഫസ്റ്റ് കസിൻ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാമ്പിളുകൾ മാത്രമേ ഡിഎൻഎ പരിശോധനക്ക് എടുക്കുകയുള്ളൂ. അടിയന്തിര ദുരന്തഘട്ടത്തിലെ കൗൺസിലിങ്ങിന്റെ അടിസ്ഥാന തത്വങ്ങളായ നിരീക്ഷിക്കുക, കേൾക്കുക, സഹായം ലഭ്യമാക്കുക എന്നിവ ഉറപ്പാക്കിയാണ് പ്രോട്ടോകോൾ തയ്യാറാക്കിയിരിക്കുന്നത്.
അവരുടെ വേദന ഉൾക്കൊണ്ട് ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസവും സഹാനുഭൂതിയോടെയുള്ള സമീപനവും ഉറപ്പുവരുത്തണം. അവരോട് കൂടുതൽ സംസാരിക്കാനോ വിവരങ്ങൾ പങ്കിടാനോ നിർബന്ധിക്കരുത്. എന്നാൽ, അവർക്ക് സംസാരിക്കാൻ ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുകയും വേണം.
Most Read| ഭീകരാക്രമണം; സുരക്ഷാ തന്ത്രങ്ങളിൽ നിർണായക മാറ്റത്തിനൊരുങ്ങി സൈന്യം