മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു. 119 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. ഡിഎൻഎ ഫലം കിട്ടിയതോടെയാണ് കാണാതായവരെ സംബന്ധിച്ചുള്ള കണക്കുകളിൽ വ്യക്‌തത വന്നിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം കാണാതായവരുടെ പട്ടികയിൽ നേരത്തെ 128 പേരാണ് ഉണ്ടായിരുന്നത്.
ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാനാകുമെന്നും അധികൃതർ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഓഗസ്‌റ്റ് 14 വരെ 401 ഡിഎൻഎ പരിശോധനകളാണ് നടന്നത്. കൂടുതൽ അഴുകിയ ശരീരഭാഗങ്ങളുടെ ഫലം ലഭിക്കാൻ വൈകിയിരുന്നു. ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തുനോക്കിയാണ് നിലവിൽ ആളുകളെ തിരിച്ചറിയുന്നത്.
അതേസമയം, കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മുണ്ടക്കൈ, ചൂരൽമല മേഖലകളിലും സൂചിപ്പാറ ചാലിയാർ പുഴയുടെ തീരങ്ങളിലുമാണ് തിരച്ചിൽ നടക്കുന്നത്. വനത്തിലൂടെയുള്ള തിരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവർത്തകരെ നിലവിൽ അനുവദിക്കുന്നില്ല. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്‌ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന.
പത്ത് സ്‌കൂളുകളാണ് നിലവിൽ ക്യാമ്പായി പ്രവർത്തിക്കുന്നത്. ഇവിടെ 400ലേറെ കുടുംബങ്ങൾ ഇപ്പോഴുമുണ്ട്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയതായാണ് സർക്കാരിന്റെ കണക്ക്. വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യക്കിറ്റും വീട്ടുസാമഗ്രികൾ അടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ