വാഷിങ്ടൻ: യുഎസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്പ്പിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന നാഷണൽ ഗാർഡ് അംഗം സാറാ ബെക്ക്സ്ട്രോം (20) മരിച്ചു. മറ്റൊരു അംഗമായ ആൻഡ്രൂ വൂൾഫ് (24) ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലാണെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
സൈനികർക്ക് നേരെ വെടിവെച്ച റഹ്മാനുല്ല ലഖൻവാൾ (29) അഫ്ഗാൻ യുദ്ധകാലത്ത് യുഎസ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസിയായ സിഐഎ സ്ഥിരീകരിച്ചു. ഇക്കാര്യം എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും സ്ഥിരീകരിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ താലിബാനെതിരായ പോരാട്ടത്തിൽ യുഎസ് സൈന്യത്തെ സഹായിച്ച സ്വദേശികൾക്ക് ബൈഡൻ ഭരണകൂടം നന്ദി സൂചകമായി കുടിയേറ്റ അവസരം നൽകിയിരുന്നു. ഈ പദ്ധതിയിലൂടെ 2021ലാണ് റഹ്മാനുല്ല ലഖൻവാൾ യുഎസിലെത്തിയത്.
താലിബാന്റെ ശക്തികേന്ദ്രമായ തെക്കൻ കാണ്ഡഹാർ പ്രവിശ്യയിലെ സിഐഎയുടെ പിന്തുണയുള്ള ഒരു യൂണിറ്റ് ഉൽപ്പടെ അഫ്ഗാനിസ്ഥാനിലെ നിരവധി യുഎസ് സർക്കാർ ഏജൻസികൾക്കായാണ് റഹ്മാനുല്ല പ്രവർത്തിച്ചത്. കാണ്ഡഹാറിലെ ഒരു പങ്കാളിത്ത സേനയിലെ അംഗമെന്ന നിലയിലായിരുന്നു ഇയാൾക്ക് ഏജൻസിയുമായുള്ള ബന്ധം.
വെടിവയ്പ്പിന് പിന്നാലെ മറ്റു സൈനികർ കീഴടക്കിയ റഹ്മാനുല്ല പരിക്കുകളോടെ കസ്റ്റഡിയിലാണ്. ആക്രമണത്തിൽ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 2.15ന് വൈറ്റ് ഹൗസിന് സമീപത്തെ മെട്രോ സ്റ്റേഷൻ പരിസരത്ത് റോന്ത് ചുറ്റുകയായിരുന്ന സൈനികർക്ക് നേരെയാണ് റഹ്മാനുല്ല വെടിയുതിർത്തത്.
Most Read| വഴിപാടിനുള്ള തേൻ എത്തിച്ചത് ആസിഡ് കന്നാസിൽ; ഗുരുതര വീഴ്ച, കരാറുകാരന് നോട്ടീസ്





































