മോസ്‌കോ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ ആരോഗ്യസ്‌ഥിതിയെ കുറിച്ചുള്ള ആഭ്യൂഹങ്ങൾ ഉയരുന്നതിനിടെ വിവാദ പരാമർശവുമായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി രംഗത്ത്. പുട്ടിന്റെ മരണം ഉടൻ തന്നെ ഉണ്ടാകുമെന്നും, മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അങ്ങനെ മാത്രമേ അവസാനിക്കുള്ളൂവെന്നും സെലെൻസ്‌കി പറഞ്ഞു.
ഫ്രഞ്ച് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സെലെൻസ്‌കിയുടെ വിവാദ പരാമർശം. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് പുട്ടിൻ ഉടനെ മരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നും സെലെൻസ്‌കി തറപ്പിച്ച് പറഞ്ഞത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി പുട്ടിനെ അവശനിലയിലാണ് പൊതുവേദികളിൽ കണ്ടിരുന്നത്.
കൈകാലുകൾ വിറയ്‌ക്കുന്നതും നിയന്ത്രണാതീതമായി ചുമയ്‌ക്കുന്നതുമെല്ലാം പുട്ടിന്റെ ആരോഗ്യസ്‌ഥിതിയെ കുറിച്ച് ആശങ്കകൾ ഉയർത്തിയിരുന്നു. എന്നാൽ, ഔദ്യോഗിക പ്രതികരണങ്ങൾക്ക് റഷ്യ ഇതുവരെ തയ്യാറായിട്ടില്ല. 2022ൽ പ്രതിരോധമന്ത്രി സെർജി ഷൊയ്‌ഗുവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കിടെ മേശയിൽ തലകുമ്പിട്ടിരിക്കുന്ന പുട്ടിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
തുടർന്ന് അദ്ദേഹം പാർക്കിൻസൺസ് രോഗബാധിതനാണെന്നും കാൻസറാണെന്നുമുള്ള വാർത്തകൾ പരന്നു. ഇത് റഷ്യ തള്ളുകയായിരുന്നു. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസിന്റെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ചയിൽ ഇരുരാജ്യങ്ങളും ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി റഷ്യൻ ഉൽപ്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയിലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകാൻ യുഎസ് തയ്യാറായി.
കരാറിൽ ഒപ്പിട്ട് ഒരു ദിവസത്തിന് ശേഷമാണ് സെലെൻസ്‌കിയുടെ വിവാദ പരാമർശം എന്നതും ശ്രദ്ധേയമാണ്. യുദ്ധം അവസാനിപ്പിക്കണമെന്ന് പുട്ടിന് യാതൊരുവിധ താൽപര്യവുമില്ലെന്നും സമാധാന ശ്രമങ്ങളെ കാറ്റിൽപ്പറത്തുകയാണെന്നും സെലെൻസ്‌കി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയ്‌ക്ക് മേൽ സമ്മർദ്ദം ശക്‌തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!