കൊച്ചി: കേരളത്തെ തകർത്ത 2018ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി ഡാമുകൾ തുറക്കാൻ വൈകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് കുഴൽനാടന്റെ ആരോപണം.
അന്നത്തെ ജലസേചന മന്ത്രിയായിരുന്ന ടി. തോമസിനും വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടിക്കും എൽഡിഎഫിലെ മറ്റു നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്ന് മാത്യു കുഴൽനാടൻ ആരോപിക്കുന്നു. ഇതിന് തെളിവായി, കെ. കൃഷ്‌ണൻ കുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ഫോൺ സംഭാഷണവും മാത്യു കുഴൽനാടൻ പുറത്തുവിട്ടു.
കൃഷ്‌ണൻകുട്ടി സ്വന്തം പാർട്ടിയിലെ മുതിർന്ന അംഗത്തോട് സംസാരിക്കുന്നതാണ് ഫോൺ സംഭാഷണത്തിൽ ഉള്ളതെന്ന് കുഴൽനാടൻ പറഞ്ഞു. മാത്യു ടി. തോമസുമായാണ് സംഭാഷണം നടത്തിയത്. ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി. തോമസ് തോട്ടപ്പള്ളി സ്‌പിൽവേ സമയത്ത് തുറക്കാത്തത് മേരിമാതാ കൺസ്‌ട്രെക്ഷൻ എന്ന കരിമണൽ കമ്പനിക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയാണെന്നാണ് ശബ്‌ദരേഖയിൽ പറയുന്നത്.
ഇത് പിന്നീട് ചെങ്ങന്നൂരിൽ പ്രളയത്തിന് അടക്കം കാരണമായെന്നുമാണ് ആരോപണം. തോട്ടപ്പള്ളി സ്‌പിൽവേ തുറക്കാൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ഒരുമാസം മുന്നേ അനുമതി ആവശ്യപ്പെട്ടിട്ടും അനുമതി കൊടുത്തില്ലെന്നും ശബ്‌ദരേഖയിൽ കൃഷ്‌ണൻകുട്ടി പറയുന്നു. പെരിങ്ങൽക്കുത്ത് ഡാം തുറക്കാൻ വൈകിയതിന് പിന്നിലും അഴിമതിയാണെന്ന് ഫോൺ സംഭാഷണം ചൂണ്ടിക്കാട്ടി കുഴൽനാടൻ ആരോപിച്ചു.
നേരത്തെ തുറന്ന് വിടേണ്ടിയിരുന്ന ഡാം അവസാന നിമിഷം തുറന്നതോടെ ചെങ്ങന്നൂർ മുങ്ങുകയായിരുന്നു. ആളിയാറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് തുറന്ന് വിടേണ്ടിയിരുന്ന വെള്ളം അവിടുത്തെ കോൺട്രാക്‌ടറുടെ താൽപര്യം സംരക്ഷിക്കാനായി വെള്ളം ഒഴുക്കാതെ പിടിച്ചു നിർത്തിയെന്നതാണ് മറ്റൊരു ആരോപണം. ഒടുവിൽ ആളിയാറിലെ വെള്ളവും ഒരുമിച്ച് തുറന്നതാണ് ചാലക്കുടിയെ മുക്കിയതെന്നും കുഴൽനാടൻ പറയുന്നു.
അതേസമയം, ശബ്‌ദരേഖ വ്യാജമാണെന്നും എഐ ആയിരിക്കാമെന്നും കെ. കൃഷ്‌ണൻകുട്ടി പ്രതികരിച്ചു. നിയമസഭയിൽ എന്തുകൊണ്ട് കുഴൽനാടൻ ഇക്കാര്യം ഉന്നയിച്ചില്ല, ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാത്യു ടി. തോമസും വ്യക്‌തമാക്കി. പ്രളയത്തിന് കാരണമായത് അതിതീവ്ര മഴയാണ്. ശാസ്‌ത്രീയമായി അത് തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം





































