ന്യൂഡെൽഹി: രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്ന് രാഷ്‍ട്രപതി ദ്രൗപതി മുർമു. ഇന്ത്യൻ ഭരണഘടനയുടെ 75ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലെ സംയുക്‌ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു രാഷ്‍ട്രപതി.
ഭരണഘടനാ ദിനാശംസകൾ നേർന്നുകൊണ്ടാണ് രാഷ്‍ട്രപതി പ്രസംഗം ആരംഭിച്ചത്. സമ്മേളനത്തിനിടെ ഭരണഘടനയുടെ ആമുഖം രാഷ്‍ട്രപതി പാർലമെന്റ് അംഗങ്ങൾക്ക് വായിച്ചുകൊടുത്തു. അംഗങ്ങൾ വാചകങ്ങൾ ഏറ്റുചൊല്ലി.
”75 വർഷങ്ങൾക്ക് മുൻപ് ഭരണഘടന രാജ്യത്തിന് സമർപ്പിച്ചു. നിയമനിർമാണ സഭയിൽ പങ്കെടുത്ത അംഗങ്ങളെ അനുസ്‌മരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിൽ നമ്മൾ ആസാദി കാ അമൃത് മഹോൽസവ് ആഘോഷിച്ചു. ഇപ്പോൾ ഭരണഘടനയുടെ 75ആം വാർഷികവും ആഘോഷിക്കുന്നു. രാജ്യം നടത്തിയ മുന്നേറ്റങ്ങൾക്ക് പിന്നിൽ ഭരണഘടനയാണ്. ജനാധിപത്യത്തിന്റെ അടിസ്‌ഥാന ശില ഭരണഘടനയാണ്. ഭരണഘടന വ്യക്‌തികളുടെ അവകാശത്തെ സംരക്ഷിക്കുന്നു”- രാഷ്‍ട്രപതി പറഞ്ഞു.
വേദിയിൽ രാഷ്‍ട്രപതിക്കൊപ്പം ഉപരാഷ്‍ട്രപതി ജഗദീപ് ധൻകർ, ലോക്‌സഭാ സ്‌പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ കിരൺ റിജ്‌ജു, ജെപി നദ്ദ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരും ഉണ്ടായിരുന്നു.
ഭരണഘടനയുടെ 75ആം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക നാണയത്തിന്റെ പ്രകാശനവും പ്രത്യേക സ്‌റ്റാമ്പിന്റെ പ്രകാശനവും രാഷ്‍ട്രപതി നിർവഹിച്ചു. 75 രൂപയുടെ നാണയമാണ് പുറത്തിറക്കിയത്. ഒരുവർഷത്തെ ആഘോഷ പരിപാടികൾക്കാണ് രാജ്യത്ത് ഇന്ന് തുടക്കമായത്. ‘നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം’ എന്ന പ്രമേയത്തിലാണ് കേന്ദ്ര സർക്കാർ ആഘോഷ പരിപാടികൾ. വൈകിട്ട് അഞ്ചിന് സുപ്രീം കോടതിയിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’