പാലക്കാട്: ഓൺലൈൻ പഠനത്തിന് ‘ഫസ്‌റ്റ് ബെൽ’ മുഴങ്ങിയിട്ടും ക്‌ളാസിൽ കയറാനാകാതെ വിദ്യാർഥികൾ ആശങ്കയിൽ. ജില്ലയിലെ 60 ആദിവാസി ഊരുകൾ മൊബൈൽ സിഗ്‌നലില്ലാതെ ഇപ്പോഴും പരിധിക്ക് പുറത്താണ്. ഗോത്ര വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തെക്കുറിച്ചുള്ള അവലോകനത്തിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ അവതരിപ്പിക്കാനെടുത്ത കണക്കിലാണ് കണ്ടെത്തൽ. പറമ്പിക്കുളം, നെല്ലിയാമ്പതി, അട്ടപ്പാടി എന്നീ മേഖലകളിൽ നിന്നുൾപ്പടെ 60 കോളനികളിലാണ് മൊബൈൽ സിഗ്‌നൽ ലഭിക്കാത്തത്.
കൂടാതെ മൊബൈൽ റേഞ്ച് ഉണ്ടെങ്കിലും സിഗ്‌നലിലെ അപര്യാപ്‌തത 42 കോളനികളിൽ വിദ്യാർഥികളുടെ പഠനം തടസപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. അട്ടപ്പാടിയിലെ 15 കോളനികളും മലമ്പുഴ പഞ്ചായത്തിലെ 12 കോളനികളുമാണ് പ്രധാനമായും സിഗ്‌നൽ പരിമിതിയുള്ള സ്‌ഥലങ്ങൾ. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സംസ്‌ഥാന ഐടി സെക്രട്ടറി പങ്കെടുക്കുന്ന യോഗത്തിൽ പട്ടികവർഗ വകുപ്പ് ഡയറക്‌ടർ ആദിവാസി ഊരുകളിലെ ഓൺലൈൻ പഠനത്തിലെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്തും. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നടക്കുക.
ഓൺലൈൻ പഠനം രണ്ടാം വർഷത്തേക്ക് കടക്കുമ്പോൾ ജില്ലയിലെ ആദിവാസി വിദ്യാർഥികളുടെ പഠനം കടുത്ത വെല്ലുവിളികൾ നേരിടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വനത്തിലെ ഊരുകളിൽ ഇന്റർനെറ്റ് കണക്‌ടിവിറ്റിയോ, മൊബൈൽ സിഗ്‌നലോ ഇല്ലാത്തത് ഓൺലൈൻ പഠനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഊരുകളിൽ നിന്ന് മുതിർന്ന വിദ്യാർഥികൾ മലയുടെ ഉയർന്ന പ്രദേശത്തേക്ക് കാട്ടിലൂടെ നടന്നുപോയി പഠനം നടത്തുന്നതായും വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
പെൺകുട്ടികൾക്കും ചെറിയ കുട്ടികൾക്കും ഇത്തരത്തിൽ പോകാൻ കഴിയാറില്ല.പറമ്പിക്കുളത്തെ സുങ്കം, കച്ചിത്തോട്, കുരിയാർകുറ്റി, കടവ്, അഞ്ചാം കോളനി, എർത്ത്‌ഡാം, പൂപ്പാറ, തേക്കടി അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവമ്പാടി എന്നിവിടങ്ങളിലായി നാനൂറോളം വിദ്യാർഥികളാണ് ഓൺലൈൻ പഠനം നടത്തുന്നത്. അട്ടപ്പാടിയിലെ 35 ഊരുകളിലായി ആയിരത്തിലധികം വിദ്യാർഥികളും സിഗ്‌നൽ ലഭിക്കാതെ ദുരിതത്തിലാണ്.
Also Read: കുഴൽപ്പണം; സത്യമറിയാൻ ബിജെപി; ഇ ശ്രീധരൻ അടങ്ങുന്ന കമ്മീഷൻ റിപ്പോർട് നൽകി