ന്യൂഡെൽഹി: പാർട്ടിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണക്കേസിൽ കടുത്ത അതൃപ്‌തി അറിയിച്ച് ബിജെപി ദേശീയ നേതൃത്വം. ആരോപണം അന്വേഷിച്ച് റിപ്പോർട് നൽകാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. വിഷയത്തിൽ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായുമാണ് കമ്മീഷനെ നിയോഗിച്ചത്. മുൻ ഐഎഎസ് ഉദ്യോഗസ്‌ഥനായ സിവി ആനന്ദ ബോസ്, മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരോടൊപ്പം മെട്രോ മാൻ ഇ ശ്രീധരനുമടങ്ങുന്ന കമ്മീഷൻ പരിശോധിച്ച് റിപ്പോർട് നൽകി.
മൂന്ന് പേരും പാർട്ടി അംഗങ്ങളാണെങ്കിലും സ്വതന്ത്ര വ്യക്‌തിത്വങ്ങളാണ്. കേരളത്തിലെ ബിജെപി നേതാക്കളെയാരെയും കമ്മീഷനിൽ ഉൾപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ കനത്ത തോൽവിക്ക് പിന്നാലെ കുഴൽപ്പണക്കേസും പാർട്ടിക്ക് ഏറെ തലവേദനയായതിനാലാണ് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചത്.
ഇതോടൊപ്പം തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാന നേതൃത്വത്തിനെതിരെയും പരാതികൾ വ്യാപകമായിരുന്നു. നേതൃത്വത്തെ മാറ്റണമെന്നായിരുന്നു പൊതുവികാരം. ഈ പരാതികൾ അന്വേഷിച്ച് റിപ്പോർട് നൽകാൻ സുരേഷ് ഗോപി എംപിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇപ്പോഴത്തെ നേതൃത്വത്തിനും ഈ റിപ്പോർട്ടുകൾ നിർണായകമാണ്. 2014ൽ കള്ളപ്പണത്തിനെതിരെ കർശന നിലപാടുകളുമായാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. തുടർന്ന് വിവാദമായ നോട്ട് നിരോധനമടക്കം നടപ്പാക്കിയിരുന്നു. കേരളത്തിലെ കുഴൽപ്പണക്കേസ് വലിയ ചർച്ചയായതോടെ പ്രതിപക്ഷ പാർട്ടികൾ ഇത് ആയുധമാക്കി. ഇതോടെയാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തിൽ നേരിട്ട് ഇടപെട്ടത്.
Also Read: കുഴല്‍പ്പണക്കേസ്; ഇഡി അന്വേഷണം ആവശ്യപ്പെടാന്‍ വിസമ്മതിച്ച് വി മുരളീധരന്‍