തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെടാന്‍ വിസമ്മതിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്‌ഥാന സര്‍ക്കാരും പോലീസുമാണ് ഇഡി അന്വേഷണം ആവശ്യപ്പെടേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു.
‘പണം നഷ്‌ടമായെന്ന് പരാതി നല്‍കിയ ധര്‍മരാജന്‍ ബിജെപിക്കാരന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ കോള്‍ ലിസ്‌റ്റില്‍ ബിജെപിക്കാര്‍ ഉണ്ടാകും’; മുരളീധരന്‍ പറഞ്ഞു.
അതേസമയം കെ സുരേന്ദ്രനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളും കോണ്‍ഗ്രസും സിപിഐഎമ്മും ബിജെപിയെ വളഞ്ഞിട്ടാക്രമിക്കുകയാണ് എന്നും കുമ്മനം പറഞ്ഞു. കോവിഡ് മാനദണ്ഡം ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ ഹോട്ടലില്‍ നടക്കാനിരുന്ന കോര്‍ കമ്മിറ്റി യോഗത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കുമ്മനം.
പ്രതികള്‍ക്ക് സിപിഐഎം-സിപിഐ ബന്ധമാണ് ഉള്ളതെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ‘കേസില്‍ സിപിഎം പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്‌തതിന്റെ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യാന്‍ പോകുന്നത് പാര്‍ട്ടിയെ അവഹേളിക്കാനാണ്’; കുമ്മനം പറഞ്ഞു. കേസിൽ പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.
Read Also: മോദി സർക്കാർ ബ്ളൂ ടിക്കിനായുള്ള പോരാട്ടത്തിൽ; വിമർശിച്ച് രാഹുൽ ഗാന്ധി