വയനാട്: ജില്ലയിൽ വന്യമൃഗങ്ങളെ വേട്ടയാടിയ സംഭവങ്ങളിൽ രണ്ട് പേർ പിടിയിൽ. വന്യമൃഗങ്ങളുടെ ഇറച്ചി വിൽപന നടത്തുന്ന അന്തർജില്ലാ സംഘത്തിലെ പ്രധാനിയാണ് പിടിയിലായവരിൽ ഒരാളായ ടൈറ്റസ് ജോർജ്. ബാവലിയിൽ കാട്ടുപോത്തിനെ വേട്ടയാടിയ പടിഞ്ഞാറത്തറ സ്വദേശിയാണ് വനം വകുപ്പിന്റെ കസ്‌റ്റഡിയിലായ രണ്ടാമൻ.
സൗത്ത് വയനാട് ഫോറസ്‌റ്റ് സെക്ഷനിലെ ഇരുളം റേഞ്ചിൽ പുള്ളിമാനെ വേട്ടയാടിയ കേസിലാണ് ടൈറ്റസ് ജോർജിനെ അറസ്‌റ്റ് ചെയ്‌തത്. അന്തർജില്ലാ തലത്തിൽ വന്യമൃഗങ്ങളുടെ ഇറച്ചി വിൽപന നടത്തുന്നയാളാണ് ടൈറ്റസ്. പാലക്കാട് മുണ്ടൂർ സ്വദേശിയായ ടൈറ്റസിനെ വനപാലകർ വീട്ടിലെത്തിയാണ് അറസ്‌റ്റ് ചെയ്‌തത്. പാചകം ചെയ്‌ത മാനിറച്ചി ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി.
ഇരുളത്ത് വെച്ച് പുള്ളിമാനിനെ വെടിവെച്ചു കൊന്ന ഇയാൾ ഇറച്ചി കടത്തിക്കൊണ്ട് പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന് അഞ്ച് പേർ ഒളിവിലാണ്. ഇതേ സംഘത്തിലെ രണ്ട് പേരെ കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയിൽ വച്ച് തോക്കും മാനിറച്ചിയും സഹിതം പിടികൂടിയിരുന്നു. മുണ്ടൂർ, നെൻമാറ, ഇരുളം പ്രദേശങ്ങളിൽ നിരവധി തവണ ഇവർ വന്യമൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു.
നോർത്ത് വയനാട് ഫോറസ്‌റ്റ് ഡിവിഷനിലെ ബാവലിയിലാണ് കാട്ടുപോത്തിനെ വേട്ടയാടിയതിന് ഒരാൾ വനം വകുപ്പിന്റെ കസ്‌റ്റഡിയിലായത്. ഇയാൾ പടിഞ്ഞാറത്തറ സ്വദേശിയാണ്. കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Read Also: ‘നാടിനെ തകർക്കാനുള്ള ശ്രമങ്ങൾ തള്ളും’; കിറ്റെക്‌സ് വിഷയത്തിൽ വ്യവസായ മന്ത്രി