കൊച്ചി: നാടിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്ന് കിറ്റെക്‌സ് വിവാദത്തിൽ വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റെക്‌സ് എംഡിയുടെ ശ്രമമെന്നും മന്ത്രി വിമർശിച്ചു. സംവാദം തുടർച്ചയായി കൊണ്ടു പോകുന്നത് നാടിന്റെ താൽപര്യത്തിനല്ല.
സർക്കാർ ഈ വിഷയത്തിൽ നിലപാട് നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഏത് സർഗാത്‌മക വിമർശനങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നു, എന്നാൽ നാടിനെ തകർക്കാനുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്നും വ്യവസായ മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം തെലങ്കാന സന്ദർശനത്തിന് ശേഷം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മറ്റ് സംസ്‌ഥാനങ്ങളെ പുകഴ്‌ത്തിയ സാബു ജേക്കബ് കേരള സർക്കാരിനെ രൂക്ഷ ഭാഷയിലാണ് വിമർശിച്ചത്. പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്‌ഥയാണ് കേരളത്തിന്റേതെന്നും ഒരു പ്രശ്‌നവുമില്ലെന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: അധ്യാപകന്റെ കൈവെട്ടിയ കേസ്; പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി