ഹൈദരാബാദ്: കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാനയിൽ. വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തിയ മുഖ്യമന്ത്രി പുതിയ നിക്ഷേപ പദ്ധതികൾ കേരളത്തിലേക്ക് ക്ഷണിച്ചു. ഐടി, ഫാർമസി, ബയോടെക്‌നോളജി മേഖലയിലെ മുൻനിര കമ്പനികളുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്.
സംസ്‌ഥാനത്തെ നിക്ഷേപ സാധ്യതകൾ വിശദീകരിച്ച മുഖ്യമന്ത്രി സദ്‌ഭരണത്തിലും വ്യവസായ സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നതിലും കേരളം മുന്നിലാണെന്ന് ചൂണ്ടിക്കാട്ടി. ഇരുപത് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സംസ്‌ഥാനത്ത് സൃഷ്‌ടിക്കുമെന്നും നിക്ഷേപകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
ഹൈദരാബാദിലെ പാർക്ക് ഹയാത്ത് ഹോട്ടലിലായിരുന്നു നിക്ഷേപസംഗമം നടന്നത്. മുഖ്യമന്ത്രിക്കൊപ്പം രാജ്യസഭാ അംഗങ്ങളായ ജോൺ ബ്രിട്ടാസ്, അയോദ്ധ്യ രാമി റെഡ്‌ഡി, ചീഫ് സെക്രട്ടറി വിപി ജോയ്, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ തുടങ്ങിയവരും പങ്കെടുത്തു.
കേരളത്തിലെ നിക്ഷേപ പദ്ധതികളിൽനിന്ന് പിൻവാങ്ങിയ കിറ്റെക്‌സ് തെലങ്കാനയിൽ നിക്ഷേപം നടത്തുമെന്നു നേരത്തേ അറിയിച്ചിരുന്നു. 1000 കോടിയുടെ പ്രാരംഭ നിക്ഷേപമാണ് തെലങ്കാനയിൽ കിറ്റെക്‌സ് നടത്തുന്നത്. കിറ്റെക്‌സ് സംഘത്തെ തെലങ്കാനയിലേക്കു ക്ഷണിച്ചുവരുത്തി തെലങ്കാന സർക്കാർ ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തെലങ്കാനയിലെ കമ്പനികളുമായി കേരളം ചർച്ച നടത്തിയത്.
Also Read: സിൽവർ ലൈൻ; സ്‌ഥലമേറ്റെടുക്കൽ നടപടി ശരിവെച്ച് റെയിൽവേ