തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തിനുള്ള ലൈസൻസ് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്‌ഥാപനമായ കെഎസ്‌ഐഇക്ക് നഷ്‌ടമായേക്കും. എയർ കാർഗോയുടെ ചുമതലയുള്ള കെഎസ്‌ഐഇക്ക് ഒരാഴ്‌ചക്കകം ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം ലൈസൻസ് പുതുക്കി നൽകിയില്ലെങ്കിൽ ചരക്കുനീക്കം പ്രതിസന്ധിയിലാകും.
ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്‌ഐഇ കയറ്റുമതിക്കാർക്കും കത്ത് നൽകി. അതേസമയം, ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ നിരന്തരം ആവശ്യപ്പെട്ടിട്ടും കെഎസ്‌ഐഇ പോരായ്‌മകൾ തിരുത്തുന്നില്ല എന്നതിന്റെ രേഖകളും പുറത്തുവന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ ചരക്കുനീക്കം നിയന്ത്രിക്കുന്ന വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഇക്ക് ലൈസൻസ് തന്നെ നഷ്‌ടമാകാനുള്ള സാധ്യത അവർ തന്നെയാണ് കത്തിലൂടെ കയറ്റുമതിക്കാരെ അറിയിച്ചത്. 14നുള്ളിൽ ലൈസൻസ് പുതുക്കി കിട്ടിയില്ലെങ്കിൽ ചരക്കുനീക്കം തടസപ്പെടുമെന്നാണ് ആശങ്ക.
വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് എൻഒസി നൽകിയാലേ ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം ലൈസൻസ് പുതുക്കി നൽകൂ. എന്നാൽ, വിമാനത്താവള നടത്തിപ്പുകാർ എൻഒസി നൽകിയാലും ലൈസൻസ് പുതുക്കി കിട്ടുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കെഎസ്‌ഐഇയുടെ കാർഗോ നടത്തിപ്പിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ ചൂണ്ടിക്കാണിക്കുന്നത്.
തിരുത്തേണ്ട കാര്യങ്ങൾ ഏഴ് വർഷമായി പറഞ്ഞിട്ടും അതൊന്നും പൊതുമേഖലാ സ്‌ഥാപനം തിരുത്തുന്നില്ലെന്ന് ബ്യുറോ ഓഫ് സിവിൽ ഏവിയേഷന്റെ കത്ത് വ്യക്‌തമാക്കുന്നു. കാർഗോ കോംപ്‌ളക്‌സ് ചാക്കയിലേക്ക് അടിയന്തരമായി മാറ്റണമെന്ന് കെഎസ്‌ഐഇയോട് പല തവണ ആവശ്യപ്പെട്ടിട്ടും അത് ചെയ്‌തില്ല. 14ആം തീയതിക്കുള്ളിൽ ലൈസൻസ് പുതുക്കി നൽകുന്നില്ലെങ്കിൽ കാർഗോ നീക്കത്തിൽ നിന്ന് കെഎസ്‌ഐഇ ഒഴിവാക്കപ്പെടും. പൊതുമേഖലാ സ്‌ഥാപനത്തെ പൂർണമായും ഒഴിവാക്കാനുള്ള വിമാനത്താവള കമ്പനിയുടെ നീക്കമാണെന്ന സംശയം ഒരു വിഭാഗം ഉയർത്തുന്നുണ്ട്.
എന്നാൽ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കരിപ്പൂർ വിമാനത്താവളത്തിലും കെഎസ്‌ഐഇക്ക് എതിരെ ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സമാനമായ നിർദ്ദേശങ്ങൾ പലതവണ കൊടുത്തിട്ടുണ്ട്. സ്വന്തം പ്രശ്‌നങ്ങൾ കാരണം ലൈസൻസ് നഷ്‌ടമാകാനുള്ള സാധ്യത മുന്നിൽ കണ്ട് തടി തപ്പാനുള്ള നീക്കമാണ് കയറ്റുമതിക്കാർക്കുള്ള കത്തെന്നും സംശയം ഉയർന്നിട്ടുണ്ട്.
Most Read: വ്‌ളോഗർ റിഫയുടെ മരണം; പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ തിങ്കളാഴ്‌ച ലഭിക്കും