കോട്ടയം: ലോകത്തേറ്റവും സ്‌റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്ന സ്‌ഥലമായി കേരളം മാറണമെന്ന് സംസ്‌ഥാന യുവജനക്ഷേമ-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റർ സെന്റര്‍ അഥവാ ഐഇഡിസി ഉച്ചകോടി പാലാ സെന്റ് ജോസഫ് എന്‍ജിനീയറിംഗ് കോളേജില്‍ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 340ല്‍പരം കോളേജുകളില്‍ നിന്നായി 4000ലധികം വിദ്യാര്‍ഥികളും യുവസംരംഭകരുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
വന്‍കിട വ്യവസായങ്ങള്‍ കേരളത്തിനുതകില്ലെന്ന യാഥാർഥ്യം ഏവരും മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രത്യേക സാഹചര്യം, ജനസാന്ദ്രത, ഭൂമിശാസ്‌ത്രപരമായ സവിശേഷതകള്‍ എന്നിവ കൊണ്ട് വന്‍തോതില്‍ സ്‌ഥലം ആവശ്യമുള്ള വ്യവസായങ്ങള്‍ തുടങ്ങാന്‍ സാധിക്കില്ല. കേരളത്തിന്റെ പ്രത്യേകതകള്‍ വച്ച് ഏറ്റവുവും അനുയോജ്യമായത് സ്‌റ്റാര്‍ട്ടപ്പുകളാണ്.
ഈ സാധ്യത മുന്നില്‍ കണ്ടു കൊണ്ടാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം മുഖ്യമന്ത്രി മുന്നോട്ട് വച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസം നേടിയവര്‍ സര്‍ക്കാര്‍ ജോലിക്കായി നെട്ടോട്ടമോടുന്ന കാഴ്‌ച സാധാരണമാണെന്ന് മന്ത്രി പറഞ്ഞു. അഭ്യസ്‌തവിദ്യരായ എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുകയെന്നത് അസംഭവ്യമായ കാര്യമാണ്. അതിനാല്‍ പ്രൊഫഷണല്‍ ബിരുദധാരികളെങ്കിലും സര്‍ക്കാര്‍ ജോലി വേണ്ടെന്ന് വയ്‌ക്കാനുള്ള തീരുമാനമെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
നിരവധി സ്‌റ്റാര്‍ട്ടപ്പുകളാണ് കേരളത്തിലും ഇന്ത്യയിലും ഉയര്‍ന്നു വരുന്നത്. ഇതില്‍ സമൂഹനന്‍മയെ ലക്ഷ്യമാക്കിയുള്ള സ്‌റ്റാര്‍ട്ടപ്പുകളുണ്ടെന്ന് ഉറപ്പു വരുത്താന്‍ യുവസംരംഭകര്‍ക്ക് കഴിയണം. ജാതി നോക്കി തൊഴിലിനെ വിഭജിച്ചിരുന്ന കാലം മാറിയെന്നും സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ വിശാലമായ അവസരങ്ങളാണുള്ളതെന്നും സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി.
Read Also: ലിജു കൃഷ്‌ണയെ വിലക്കണം; പോഷ് നിയമം നടപ്പിലാക്കണമെന്നും ഡബ്ള്യുസിസി