കോഴിക്കോട്: മലയാളി വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ തിങ്കളാഴ്‌ച പോലീസ് സംഘത്തിന് ലഭിക്കും. ഇതോടെ റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അടുത്ത നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്. ഇന്നലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ റിഫയുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായത്. തുടർന്ന് ആന്തരികാവയവങ്ങൾ രാസപരിശോധനക്കായി അയക്കുകയും ചെയ്‌തു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് ലാബിൽ നടക്കുന്ന രാസപരിശോധനയിൽ ശരീരത്തിൽ വിഷാംശം ഉണ്ടോയെന്നതുൾപ്പടെ പരിശോധിക്കും. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ സങ്കീർണതകൾ പരിശോധിച്ച ശേഷമായിരിക്കും റിഫയുടെ ഭർത്താവ് മെഹ്‌നാസിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കുക.
കഴിഞ്ഞ മാർച്ച് 1ആം തീയതിയാണ് റിഫയെ ദുബായിലെ താമസ സ്‌ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മാർച്ച് 3ആം തീയതി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുകയും ചെയ്‌തിരുന്നു. ദുബായിൽ വച്ച് റിഫയുടെ പോസ്‌റ്റുമോർട്ടം നടത്തിയിരുന്നില്ല. ഇക്കാര്യം ഭർത്താവ് മെഹ്‌നാസ് മറച്ചു വച്ചതായും റിഫയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അതിന് പിന്നാലെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് ഇന്നലെ റിഫയുടെ പോസ്‌റ്റുമോർട്ടം നടത്തിയത്.
Read also: ഭക്ഷ്യവിഷബാധ; തിരുവനന്തപുരത്ത് മീൻ കഴിച്ച 4 പേർ ആശുപത്രിയിൽ