കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്‌നാസ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിവിൽ കഴിയുകയാണ് മെഹ്‌നാസ്. അതിനാൽ തന്നെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതേസമയം റിഫ മെഹ്‌നുവിന്റെ മരണത്തില്‍ തന്നെ വേട്ടയാടുകയാണെന്ന ആരോപണം ഒളിവില്‍ കഴിയവേ മെഹ്‌നാസ് ഉയര്‍ത്തിയിരുന്നു.
ആത്‌മഹത്യാപ്രേരണ, ശാരീരിക, മാനസിക പീഡനം, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് മെഹ്‌നാസിനെതിരെ കേസെടുത്തിരിക്കുന്നത്. തുടർന്ന് കേസിൽ പലതവണ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും മെഹ്‌നാസ് ഹാജരായില്ല. തുടർന്ന് ഒളിവിൽ കഴിയുന്ന മെഹ്‌നാസിനെ കണ്ടെത്താൻ അന്വേഷണ സംഘം തിരിച്ചറിയൽ നോട്ടീസ് വരെ പുറത്തിറക്കി.
റിഫയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്നാണ് വ്യക്‌തമാക്കുന്നത്. എന്നാൽ ആത്‌മഹത്യാ പ്രേരണ കുറ്റവും ശാരീരിക മാനസിക പീഡന കുറ്റവും നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിക്കും. കഴിഞ്ഞ മാർച്ച് ഒന്നാം തീയതിയാണ് റിഫയെ ദുബായിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മരണത്തിൽ ദുരൂഹത ഉണ്ടെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ 7ആം തീയതി റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം ചെയ്യുകയും ചെയ്‌തു.
Read also: വിജയ് ബാബു മറ്റൊരു നാട്ടിലേക്ക് കടന്നതായി സംശയം; പാസ്‌പോർട്ട് റദ്ദാക്കി