കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കി വിദേശകാര്യ മന്ത്രാലയം. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. പാസ്‌പോർട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് പോലീസ് അറിയിച്ചു.
പാസ്‌പോർട്ട് റദ്ദായ കാര്യം ഇന്ത്യൻ എംബസി മുഖാന്തരം യുഎഇ എംബസിയെ അറിയിക്കും. ഈ സാഹചര്യത്തിൽ വിജയ് ബാബുവിനെ യുഎഇ പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷയെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു.
അതേസമയം, വിജയ് ബാബു ഇപ്പോഴും യുഎഇയിൽ തന്നെയുണ്ടോ എന്ന കാര്യത്തിൽ അവ്യക്‌തതയുണ്ട്. കേസുകളിൽ പ്രതികളായവരെ കൈമാറ്റം ചെയ്യാനുള്ള കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കഴിഞ്ഞ ദിവസം ഇയാൾ കടന്നതായും സൂചനയുണ്ട്. ഇക്കാര്യം പോലീസ് സ്‌ഥിരീകരിച്ചിട്ടില്ല.
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. ജാമ്യം അനുവദിച്ചാൽ മാത്രം നാട്ടിലെത്തിയാൽ മതിയെന്ന നിലപാടിലായിരുന്നു പ്രതിഭാഗം. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. ഇതിനായി വിജയ് ബാബു നിയമോപദേശം തേടിയിട്ടുണ്ട്.
കഴിഞ്ഞ മാസം 22നാണ് പുതുമുഖ നടിയുടെ പരാതിയിൽ നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പ്രതി എവിടെ ഒളിച്ചാലും പിടികൂടുമെന്നു പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങിയ കൊച്ചി സിറ്റി പോലീസ് ഒരു മാസത്തോളം അന്വേഷണം നടത്തിയിട്ടും വിജയ് ബാബുവിനെ പിടികൂടാൻ കഴിഞ്ഞില്ല. പരാതി ലഭിച്ച് രണ്ടുദിവസത്തിന് ശേഷമാണ് വിജയ് ബാബു യുഎഇയിലേക്ക് കടന്നത്.
Most Read: അണക്കെട്ടുകളുടെ ജലനിരപ്പിൽ ആശങ്ക വേണ്ട; തുറക്കില്ലെന്ന് കെഎസ്‌ഇബി