കോഴിക്കോട്: ജില്ലയിലെ പുതുക്കിയ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ ഇറക്കി. പുതുക്കിയ മാനദണ്ഡ പ്രകാരം ഇനി മുതൽ ജില്ലയിലെ രണ്ടു മുനിസിപ്പാലിറ്റികളിലെ ആറ് വാർഡുകളിൽ മാത്രമാണ് ലോക്ക്‌ഡൗൺ ഏർപ്പെടുത്തുകയെന്ന് കളക്‌ടർ ഉത്തരവിറക്കി. പ്രതിവാര ഇൻഫർമേഷൻ പോപ്പുലേഷൻ റേഷ്യോ അടിസ്‌ഥാനമാക്കിയാണ് പുതിയ മാരഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 34, 35, 43, മുക്കം മുനിസിപ്പാലിറ്റിയിലെ ഒന്ന്, 26, 32 വാർഡുകളിലാണ് ഇനിമുതൽ ലോക്ക്‌ഡൗൺ നിയന്ത്രണം തുടരുക. മറ്റിടങ്ങളിൽ സംസ്‌ഥാന സർക്കാർ ഇന്നലെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും ഇളവുകളുമാണ് നടപ്പിലാക്കുക.
ലോക്ക്‌ഡൗൺ നിലനിൽക്കുന്ന വാർഡുകളിൽ ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ ഉച്ചയ്‌ക്ക് രണ്ടുവരെ തുറക്കാം. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും. ഈ വാർഡുകളിൽ അകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾ തടയും. അവശ്യ സാധനങ്ങൾക്കും, ആശുപത്രി കാര്യങ്ങൾക്കും പുറത്ത് പോകാനുള്ള അനുവാദം ഉണ്ട്. എന്നാൽ, ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് നിയന്ത്രണം ബാധകമല്ല.
വാർഡുകളിലെ പൊതുപ്രവേശന റോഡിൽ ഗതാഗതം അനുവദിക്കില്ല. വാർഡിനു പുറത്ത് നിന്ന് അവശ്യമായ സാധനങ്ങൾ ആർആർടി മുഖേന വാങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കും. ദേശീയ, സംസ്‌ഥാന പാതകളിലൂടെ കടന്നുപോകുന്നവർ ഈ വാർഡുകളിൽ വണ്ടികൾ നിർത്തരുത്. രാത്രി ഏഴ് മുതൽ രാവിലെ അഞ്ചു വരെ ഈ വാർഡുകളിൽ യാത്ര അനുവദിക്കില്ലെന്നും കളക്‌ടർ ഉത്തരവിറക്കി.
Read Also: വെള്ളപ്പൊക്കം: ബോട്ടിൽ കുടുങ്ങി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി; ഒടുവില്‍ എയര്‍ലിഫ്റ്റ്